ചിറ്റൂർ: പൊതുജനങ്ങളെ ഒരേ ആവശ്യത്തിന് രണ്ടുതവണ വില്ലേജ് ഓഫീസിൽ വരുത്തരുതെന്ന സർക്കാർ ഉത്തരവിന് പുല്ലുവില കല്പിച്ച് ഇ ഡിസ്ട്രിക്ട് പദ്ധതി അട്ടിമറിക്കുന്നതായി പരാതി. സംസ്ഥാന സർക്കാരിന്റെ ഇ ഡിസ്ട്രിക്ട് പദ്ധതി ജില്ലയിലെ ഒരുവിഭാഗം വില്ലേജ് ഓഫീസർമാർ ചേർന്ന് അട്ടിമറിക്കുന്നതായാണ് ആക്ഷേപം.
വില്ലേജ്, താലൂക്ക് ഓഫീസ് സംബന്ധമായ വിവിധ സർട്ടിഫിക്കറ്റുകൾക്ക് അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷ സമർപ്പിക്കുമ്പോൾ അപേക്ഷയോടോപ്പം സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ആവശ്യമായ അനുബന്ധ രേഖകൾ സ്‌കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യുകയാണ് പതിവ്. അപേക്ഷയും സമർപ്പിച്ച രേഖകളും പരിശോധിച്ച് വില്ലേജ് ഓഫീസ് ആണെങ്കിൽ വില്ലേജ് ഓഫീസറും, താലൂക്കിൽ നിന്നാണെങ്കിൽ തഹസിൽദാറും സർട്ടിഫിക്കറ്റ് അനുവദിക്കണം എന്നാണ് സർക്കാർ ഉത്തരവ്. എന്നാൽ അക്ഷയ കേന്ദ്രങ്ങൾ വഴി നൽകിയ പകർപ്പും ഒറിജിനൽ രേഖകളും ഒരിക്കൽ കൂടി വില്ലേജ് ഓഫീസിൽ എത്തിച്ചാൽ മാത്രമേ സർട്ടിഫിക്കറ്റുകൾ നൽകൂ എന്നാണ് ചില വില്ലേജ് ഓഫീസർമാരുടെ നിലപാട്. പൊതുജനങ്ങളെയും കൂടാതെ വിദ്യാർത്ഥികളെയും ഇത് കടുത്ത പ്രതിസന്ധിയിലാക്കുന്നുണ്ട്. അക്ഷയ കേന്ദ്രങ്ങൾ വഴി അയയ്ക്കുന്ന അപേക്ഷകൾക്ക് വീണ്ടും വില്ലേജ് ഓഫീസിൽ പോകാതെ അക്ഷയ കേന്ദ്രങ്ങളിൽ നിന്നുതന്നെ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും സർക്കാർ ഉത്തരവിന് വിരുദ്ധമായ നിലപാടെടുക്കുന്ന വില്ലേജ് ഓഫീസർമാരുടെ ജനവിരുദ്ധ സമീപനത്തിൽ സർക്കാർ ഇടപെടണമെന്നുമാണ് പൊതുജനങ്ങളുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |