നെന്മാറ: കൊക്കോ കായകൾ വ്യാപകമായി ചെറുജീവികൾ തിന്നുന്നതിനാൽ കർഷകർ ദുരിതത്തിൽ. കായകൾക്ക് അകത്തുള്ള കൊഴുത്ത മാംസളമായ ദ്രാവകവും കുരുവുമാണ് മലയണ്ണാൻ, എലി, മരപ്പട്ടി, ചിലതരം ചീവീടുകൾ, വവ്വാൽ, മയിൽ, ചില പഴം തീനി പക്ഷികൾ തുടങ്ങിയവ കൊക്കോ കായകൾ തിന്നും കടിച്ചും നശിപ്പിക്കുന്നത്. വിള നാശം വ്യാപകമായതിനാൽ വിളവെടുക്കാൻ കഴിയുന്നില്ലെന്നാണ് കർഷകരുടെ പരാതി. കായകൾക്ക് തുള വീഴുകയോ ഏതെങ്കിലും രീതിയിലുള്ള ജീവികളുടെ കടിയേറ്റ് പുറന്തോടിൽ പാടുകളോ മറ്റോ ഉണ്ടായാൽ കായകൾ ഉടൻ ഉണങ്ങി പോകും. അതിനാൽ കായകൾ പൂർണ്ണ വളർച്ചയെത്താതാവുകയും വ്യാപക വിള നാശവും ഉണ്ടാകുന്നു. കൊക്കോ കായകളെ ആക്രമിക്കുന്നത് ജീവികൾ രാപ്പകൽ വ്യത്യാസമില്ലാതെ തുടരുന്നതിനാൽ ഏതു രീതിയിൽ വിള സംരക്ഷിക്കണമെന്ന് അറിയാതെ വലയുകയാണ് കർഷകർ.
വിപണിയും വിലയും
നെന്മാറ, അയിലൂർ, മംഗലംഡാം പ്രദേശങ്ങളിലെ തോട്ടങ്ങളിലെ കൊക്കോ ചെടികൾക്കാണ് വ്യാപകമായ നാശം ഉണ്ടാവുന്നത്. ഇടവിളയായി തെങ്ങിൻ തോപ്പുകളിലും കമുകിൻ തോട്ടങ്ങളിലുമാണ് മേഖലയിൽ കൊക്കോ കൃഷി ചെയ്യുന്നത്. പൂർണ്ണവളർച്ചയെത്തി പഴുത്ത കൊക്കോയിൽ നിന്നാണ് കൊക്കോ കുരു ശേഖരിച്ച് ഉണക്കിയെടുത്ത് കർഷകർ വിപണിയിൽ എത്തിക്കുന്നത്. ഒരു കിലോ ഉണക്ക കൊക്കോ കുരുവിന് 200 രൂപയാണ് ഇപ്പോൾ വിപണിയിൽ ലഭിക്കുന്ന വില. സാമാന്യം വലിപ്പമുള്ള ഒരു കൊക്കോ കായയിൽ നിന്ന് 40 കൊക്കോ കുരുവരെ ലഭിക്കും. 40 മുതൽ 50 വരെ കൊക്കോകായയിൽ നിന്ന് ഒരു കിലോ ഉണക്ക കൊക്കോ കുരു ലഭിക്കും.
നാളികേരത്തിന്റെ വിലയിടിവിൽ പിടിച്ചുനിൽക്കുന്നത് ഇടവിളകളിലാണ്. ഈ ഇടവിളകളും ഇപ്പോൾ വിളവെടുക്കാനാകുന്നില്ല. ഇതോടെ ദുരിതം ഇരട്ടിയാണ്.
- കർഷകർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |