പാലക്കാട്: ജില്ല 'സമ്പൂർണ ഡിജിറ്റൽ ' ബാങ്കിംഗായതിന്റെ ഔദ്യോഗിക പ്രഖ്യാപനം വി.കെ. ശ്രീകണ്ഠൻ എം.പി നിർവഹിച്ചു. റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള ജില്ലയിലെ 32 വാണിജ്യ ഗ്രാമീണ ബാങ്കുകളിലെ യോഗ്യമായ 35 ലക്ഷത്തോളം സേവിംഗ്സ്, കറന്റ് അക്കൗണ്ടുകൾക്ക് ഒരു ഡിജിറ്റൽ മാദ്ധ്യമം കൂടെ ഏർപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ജില്ലയെ സമ്പൂർണ ഡിജിറ്റൽ പാലക്കാടായി പ്രഖ്യാപിച്ചത്. റിസർവ് ബാങ്ക്, ജില്ലാതല ബാങ്കേഴ്സ് സമിതി എന്നിവയുടെ മേൽനോട്ടത്തിൽ ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെയാണ് ഡിജിറ്റൽ ബാങ്കിംഗ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
കറൻസി ഉപയോഗം കുറച്ച് ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങളിലൂടെ ബാങ്കുകളിലെ നിക്ഷേപം വർദ്ധിപ്പിച്ച് കാർഷിക തൊഴിൽക്ഷേമ മേഖലകളിൽ തുക വിനിയോഗിക്കാൻ കഴിയണമെന്ന് എം.പി യോഗത്തിൽ പറഞ്ഞു. അട്ടപ്പാടി മേഖലയിൽ ഡിജിറ്റൽ പാലക്കാടിന്റെ പ്രചാരണാർത്ഥം ഇരുള ഭാഷയിൽ വീഡിയോ തയ്യാറാക്കിയത് അഭിനന്ദനാർഹമാണെന്നും എം.പി കൂട്ടിച്ചേർത്തു. പാലക്കാട് ഫോർ എൻ സ്‌ക്വയർ റസിഡൻസിയിൽ നടന്ന പരിപാടിയിൽ ജില്ലാ കളക്ടർ മൃൺമയി ജോഷി അദ്ധ്യക്ഷയായി.
ഡിജിറ്റൽ ബാങ്കിംഗ് ബോധവത്കരണ പരിപാടികൾക്ക് നേതൃത്വം നൽകിയ സാമ്പത്തിക സാക്ഷരത കൗൺസിലർമാർ, വിവിധ സർക്കാർ വകുപ്പ് ഉദ്യോഗസ്ഥർ, ബാങ്ക് ജീവനക്കാർ, വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾ എന്നിവരെ ആദരിച്ചു.
പാലക്കാട് നഗരസഭാ ചെയർപേഴ്സൺ പ്രിയ അജയൻ, തിരുവനന്തപുരം ആർ.ബി.ഐ റീജിയണൽ ഡയറക്ടർ തോമസ് മാത്യു, തിരുവനന്തപുരം ആർ.ബി.ഐ ജനറൽ മാനേജർ ഡോ. സെഡ്രിക് ലോറൻസ്, സംസ്ഥാനതല ബാങ്കേഴ്സ് സമിതി കൺവീനർ എസ്. പ്രേംകുമാർ, ആർ.ബി.ഐ ലീഡ് ജില്ലാ ഓഫീസർ ഇ.കെ രഞ്ജിത്ത്, നബാർഡ് ഡി.ഡി.എം കവിത, ജില്ലാ ലീഡ് ബാങ്ക് ഡിവിഷണൽ മാനേജർ ആർ.പി. ശ്രീനാഥ്, ലീഡ് ബാങ്ക് ഓഫീസർ സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.
ഡിജിറ്റൽ ബാങ്കിംഗ്
വിവിധ കേന്ദ്രങ്ങളിൽ നടത്തിയ 90 ദിവസത്തെ ബോധവത്കരണ പരിപാടിയിലൂടെ ജനപ്രതിനിധികൾ, ജില്ലാ ഭരണകൂടം, സർക്കാർ ഏജൻസികൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് പ്രവർത്തനങ്ങൾ പൂർണമായും ഡിജിറ്റലാക്കിയത്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ്, യു.പി.ഐ, ആധാർ അധിഷ്ഠിത പണമിടപാട് സേവനം തുടങ്ങി ഏതെങ്കിലും ഒരു ഡിജിറ്റൽ പണമിടപാട് സംവിധാനമെങ്കിലും ഇടപാടുകാരെ ഉപയോഗപ്പെടുത്താൻ പ്രാപ്തരാക്കുകയാണ് ഡിജിറ്റൽ ബാങ്കിംഗ്.
ഡിജിറ്റൽ യുഗത്തിൽ സൈബർ ക്രൈം, തട്ടിപ്പ് എന്നിവ കൂടുതലാണ്. ഇത് ഒഴിവാക്കാൻ ബാങ്കും പൊലീസും സംയുക്തമായി പ്രവർത്തിക്കണം.
- മൃൺമയി ജോഷി ,ജില്ലാ കളക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |