മണ്ണാർക്കാട്: നഗരത്തിൽ മോഷ്ടാക്കളുടെ വിളയാട്ടം. കഴിഞ്ഞ ദിവസം നഗരത്തിൽ അഞ്ചിടങ്ങളിലാണ് മോഷണം നടന്നത്. മണ്ണാർക്കാട് ടൗണിലെ നാല് വ്യാപാര സ്ഥാപനങ്ങളിലും ഒരു വീട്ടിലുമാണ് മോഷണം നടന്നിട്ടുള്ളത്.
പെരിമ്പടാരി കല്ലടി അബ്ബാസ് ഹാജിയുടെ വീട്ടിൽ രാത്രിയെത്തിയ മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന 45 പവൻ സ്വർണ്ണവും അമ്പതിനായിരം രൂപയും കവർന്നു. രാത്രി വീട്ടിൽ ആളുണ്ടായിരുന്നില്ല. അബ്ബാസ് ഹാജിയും ഭാര്യയും മകന്റെ വീട്ടിലായിരുന്നു. വീടിന്റെ മുൻവാതിൽ തകർത്താണ് മോഷ്ടാവ് അകത്ത് കയറിയിട്ടുള്ളത് .വാതിൽ തകർക്കാൻ ഉപയോഗിച്ച ഇരുമ്പ് കട്ട വാതിലിന് മുന്നിൽ കിടപ്പുണ്ട്. ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ടൗണിലെ വ്യാപാര സ്ഥാപനങ്ങളായ മൊബെൽ പാർക്ക്, പ്രിൻസ് സ്റ്റോർ, സൂപ്പർ ട്രെഡേഴ്സ്, കുന്തിപുഴയിലെ ബാറ്ററി ഷോപ്പ് എന്നീ സ്ഥാപനങ്ങളിലും മോഷണം നടന്നു. മോഷ്ടാക്കൾ ഷട്ടർ പൊളിച്ചാണ് അകത്ത് കടന്നിട്ടുള്ളത്. മൊബെൽ ഷോപ്പിൽ നിന്ന് മൊബെലുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. മറ്റ് സ്ഥാപനങ്ങളിൽ കാര്യമായ മോഷണം നടന്നിട്ടില്ല. ഇവിടെയും ഡിവൈ.എസ്.പി വി.എ. കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള
പൊലീസ് സംഘവും ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ദ്ധർ എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തി.
നഗരവാസികൾ ഭീതിയിൽ
നഗരത്തിൽ മോഷണ സംഭവങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ നഗരവാസികൾ ഭീതിയിലാണ്. കഴിഞ്ഞ ദിവസം നടന്ന മോഷണങ്ങളെല്ലാം നഗര മദ്ധ്യത്തിലാണെന്നതും ഭീതി വർദ്ധിപ്പിക്കുന്നുണ്ട്. പൊലീസ് നൈറ്റ് പട്രോളിംഗ് കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തമാണ്. കനത്ത മഴ മോഷ്ടാക്കൾക്ക് അനുകൂല സാഹചര്യമാണൊരുക്കുന്നത്. മഴ മൂലം തൊട്ടടുത്ത വീട്ടിൽ നിന്നും എന്തെങ്കിലും ശബ്ദമുണ്ടായാൽ പോലും അടുത്തുള്ളവർ അറിയുന്നില്ല.
മോഷ്ടാക്കൾക്കായി ഊർജ്ജിതമായ അന്വേഷണം നടന്നു വരികയാണ്. നൈറ്റ് പട്രോളിംഗ് അടക്കമുള്ള നടപടികൾ കൂടുതൽ ശക്തമാക്കും- വി.എ. കൃഷ്ണദാസ്, ഡിവൈ.എസ്.പി മണ്ണാർക്കാട്
വ്യാപാര സ്ഥാപനങ്ങൾ ലക്ഷ്യമിട്ടുള്ള മോഷണ സംഭവങ്ങൾ വർദ്ധിച്ചു വരുന്നതിൽ വ്യാപാരികൾ ഏറെ ആശങ്കയിലാണ്. പൊലീസ് നല്ല രീതിയിൽ നടപടികൾ എടുത്തുവരുന്നുണ്ടെങ്കിലും നൈറ്റ് പട്രോളിംഗ് പോലുളള നടപടികൾ കൂടുതൽ ഊർജ്ജിതമാക്കേണ്ടതുണ്ട്.
- രമേശ് പൂർണിമ, ജനറൽ സെക്രട്ടറി, കെ.വി.വി.ഇ.എസ് മണ്ണാർക്കാട് യൂണിറ്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |