നെന്മാറ: റബ്ബർ വിലയിടിവ് തുടരുന്നതിനാൽ റബ്ബർ വെട്ടി മാറ്റി കർഷകർ. റബ്ബർ കൃഷിയുപേക്ഷിച്ച് വാഴ, കിഴങ്ങ്, നെല്ല് തുടങ്ങിയ മറ്റു വിളകളിലേക്ക് തിരിയുകയാണിവർ. അയിലൂർ ചെട്ടികുളമ്പിൽ എട്ട് വർഷത്തോളമായി റബ്ബർ ടാപ്പിംഗ് നടന്നു കൊണ്ടിരിക്കുന്ന റബ്ബർ ബോർഡിന്റെ പുതിയ ക്ലോൺ ഇനമായ 430 സീരീസിലെ 600 മരങ്ങളുള്ള തോട്ടമാണ് ഉടമ മുഹമ്മദ് ഇബ്രാഹിം വെട്ടിമ മാറ്റിയത്. സർക്കാർ പ്രഖ്യാപിച്ച താങ്ങുവിലയായ 170 രൂപയും വിപണി വിലയും തമ്മിലുള്ള വ്യത്യാസ തുക റബ്ബർ ബോർഡ് ഇൻസെന്റിവായി കർഷകർക്ക് നൽകുന്ന പദ്ധതി ഈ സാമ്പത്തിക വർഷം ആരംഭിക്കാത്തതും ഇപ്പോൾ റബ്ബർ വില 150ൽ താഴെയായതും റബ്ബർ കർഷകർക്ക് തിരിച്ചടിയായി.
സാധാരണ 25 വർഷം വരെ ആദായം എടുക്കുന്ന റബ്ബർ കൃഷിയാണ് എട്ടു വർഷത്തിനുള്ളിൽ സ്ലോട്ടർ ടാപ്പിംഗിന് പോലും മുതിരാതെ വെട്ടി മാറ്റിയത്. ഹൃസ്വകാല വിളകളാവുമ്പോൾ ഒരു വർഷം മാത്രം നഷ്ടം സഹിച്ചാൽ മതിയെന്നും തുടർ കൃഷിയിൽ ആദായം ഉണ്ടാക്കാൻ കഴിയുമെന്നുമാണ് കർഷകനായ മുഹമ്മദ് ഇബ്രാഹിം പറയുന്നത്. പകരം കൂടുതൽ വെള്ളം ആവശ്യമില്ലാത്ത വിളകളായ വാഴ, മരച്ചീനി, ചേമ്പ് ചേന, കൂർക്ക, പാവൽ, പയർ, പടവലം,നെല്ല് തുടങ്ങിയവ കൃഷി ചെയ്യാൻ തയ്യാറായിരിക്കുകയാണ്. നാളികേര വിലയിടിവിനെ തുടർന്ന് നേരത്തെ വീട്ടുവളപ്പിൽ ഉണ്ടായിരുന്ന 60 തെങ്ങുകൾ വെട്ടി മാറ്റി വാഴ, കിഴങ്ങു വർഗ്ഗ വിളകൾ തുടങ്ങിയ ഹൃസ്വ കാല വിളയിറക്കി പരീക്ഷണം നടത്തിയിട്ടുണ്ട് ഈ കർഷകൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |