കൊല്ലങ്കോട്: ഓണത്തല്ല് കഴിഞ്ഞേ പല്ലശ്ശനക്കാർക്ക് വേറെന്തും ഉള്ളൂ. കൊവിഡ് വ്യാപനത്താൽ കഴിഞ്ഞ രണ്ടു വർഷം ചടങ്ങ് മാത്രമായി നടത്തിയ ഓണത്തല്ല് ഇത്തവണ പൊടി പാറും.
തിരുവോണ ദിവസം തല്ല് മന്ദിൽ വിവിധ സമുദായക്കാരും അവിട്ടം നാളിൽ വേട്ടക്കൊരുമകൻ ക്ഷേത്രാങ്കണത്തിൽ നായർ സമുദായവും ഓണത്തല്ല് ആഘോഷിക്കും. തിരുവോണം ദിവസമായ ഇന്ന് വിവിധ സമുദായക്കാർ നാലു മണിയോടെ വിവിധ ദേശങ്ങളിൽ നിന്ന് ആർപ്പുവിളികളോടെ തല്ല്മന്ദിലെത്തും. തുടർന്ന് ദേശ കാരണവൻമാർ എല്ലാരും എത്തിയെന്ന് ഉറപ്പു വരുത്താൻ വിളിച്ചു ചൊല്ലിയ ശേഷം സമപ്രായക്കാർ തമ്മിൽ ഓണത്തല്ല് നടത്തും. ഓണത്തല്ല് കഴിഞ്ഞ് ആർപ്പ് വിളികളോടെ ഉപചാരം ചൊല്ലി പിരിയും. നായർ സമുദായം അവിട്ടം ദിവസമായ നാളെ വൈകീട്ട് നാലോടെ പടിഞ്ഞാറെ തറയിൽ നിന്നും കിഴക്കേത്തറയിൽ നിന്നും ദേശ കാരണവൻമാരുടെ നേതൃത്വത്തിൽ ആർപ്പുവിളികളോടെ വേട്ടക്കൊരുമകൻ ക്ഷേത്രാങ്കണത്തിലെത്തും. ദേശ കാരണവൻ വിളിച്ചു ചൊല്ലി ദേശക്കാരുടെ സാന്നിധ്യം ഉറപ്പു വരുത്തി അവിട്ടത്തല്ല് നടത്തി നിരയോട്ടം എന്ന ആചാരചടങ്ങ് നടത്തി പിരിയും.
ഐതിഹ്യം
പല്ലശ്ശന നാടുവാഴിയായിരുന്ന കുറൂർ നമ്പിടിയെ സാമൂതിരിയുടെ സാമന്തനായ കുതിരവട്ടത്ത് നായർ ചതിയിൽ കൊല്ലുകയും ഇതറിഞ്ഞ പല്ലശ്ശനക്കാർ ജാതിഭേദമന്യേ കുതിരവട്ടത്ത് നായർക്കെതിരെ യുദ്ധം ചെയ്തു ജയിച്ചതിന്റെ ഓർമ്മക്കായാണ് ഓണത്തല്ലും അവിട്ടത്തല്ലും നടത്തുന്നതെന്നാണ് ഐതിഹ്യം.
സൗഹൃദം പുതുക്കൽ
അന്യരാജ്യങ്ങളിലും അന്യസംസ്ഥാനങ്ങളിലും തൊഴിൽ തേടി പോയ എല്ലാ പല്ലശ്ശനക്കാരും ഓണത്തല്ലിൽ പങ്കെടുക്കാനും കാണാനും പല്ലശ്ശനയിൽ എത്തും. സമപ്രായക്കാർ തമ്മിലാണ് തല്ല് നടത്തുന്നത്. അതിനാൽ ആചാരം എന്നതിലുപരി സമപ്രായക്കാരുടെ ഒത്തുചേരലും സൗഹൃദം പുതുക്കലും കൂടിയാണ് ഓണത്തല്ല് .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |