പാലക്കാട്: നാടാകെ ആവേശത്തോടെ ഓണം ആഘോഷിച്ചപ്പോൾ റബർ കർഷകർക്ക് മിച്ചമായത് ചിരട്ട മാത്രം. വിലയിലെ ചാഞ്ചാട്ടവും ഉത്പാദനക്കുറവുമാണ് റബർ കർഷകരെ കണ്ണീരോണത്തിലാക്കിയത്. ആറു മാസം മുമ്പ് നാലാം ഗ്രേഡിന് 180 രൂപ ഉണ്ടായിരുന്നത് ഇപ്പോൾ 152 ലേക്ക് താഴ്ന്നു. ഉണക്ക് കുറഞ്ഞ റബറിന് 125 രൂപയുമായി. വിദേശ രാജ്യങ്ങളിൽ നിന്ന് കമ്പനികൾ യഥേഷ്ടം ഇന്ത്യയിലേക്ക് റബർ ഇറക്കുമതി ചെയ്യുന്നതും കർഷകർക്ക് തിരിച്ചടിയായിട്ടുണ്ട്.
മഴമറയിട്ട തോട്ടങ്ങളിൽ കഴിഞ്ഞ മാസങ്ങളിൽ തുടർച്ചയായ വെട്ടിനുള്ള സാഹചര്യം ലഭിക്കാത്തതിനാൽ മുടക്കിയ പണംപോലും ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് ജില്ലയിലെ റബർ കർഷകർ പറയുന്നു. പാലക്കാട് ജില്ലയിൽ മംഗലംഡാം, വടക്കഞ്ചേരി, മണ്ണാർക്കാട്, കല്ലടിക്കോട് തുടങ്ങിയ മലയോര മേഖലകളിലായി കാൽ ലക്ഷത്തോളം റബർ കർഷകരുണ്ട്.
ഇടയ്ക്ക് ഇടയ്ക്കുള്ള മഴ കാരണം കഴിഞ്ഞ ജൂൺ മുതൽ മുഖ്യവിപണികളിലേക്കുള്ള റബർ ഷീറ്റ് വരവ് കുറഞ്ഞിരുന്നു. ഈ കാലങ്ങളിൽ കേരളത്തിലെ കർഷകർക്ക് കാര്യമായ തോതിൽ റബർ ടാപ്പിംഗിനുള്ള സാഹചര്യം ലഭിച്ചില്ലെന്നതാണ് പ്രധാന കാരണം. ടാപ്പിംഗ് കുറവുള്ള ഈ സമയത്ത് കർഷകർ വലിയ വില പ്രതീക്ഷിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. യഥാസമയത്ത് വ്യാപാരികളിൽ നിന്ന് റബർ ഷീറ്റ് കമ്പനികൾ ഷീറ്റ് വാങ്ങുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ് കർഷകർ. ഇല കൊഴിഞ്ഞു തുടങ്ങിയാൽ കിട്ടുന്ന പാലിന്റെ തോതിലും കുറവുണ്ടാകുമെന്ന് കർഷകർ പറയുന്നു. സർക്കാർ വില സ്ഥിരതാ ഫണ്ടിൽ നിന്നും കർഷകന്റെ കൈയിൽ സബ്സിഡി അടിയന്തിരമായി എത്തിക്കണമെന്നും കർഷക ദ്രോഹ ഇറക്കുമതി നിർത്തലാക്കണമെന്നുമാണ് കർഷകർ ആവശ്യപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |