നെന്മാറ: ഒന്നരമാസമായി നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പേവിഷബാധയ്ക്കുള്ള കുത്തിവയ്പ്പ് മരുന്നില്ലാതായിട്ട്. കഴിഞ്ഞ ദിവസം നെന്മാറ ഗവ. ഗേൾസ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അനശ്വരയെ നായ കടിച്ചതിനെ തുടർന്ന് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് പേവിഷബാധയ്ക്കുള്ള കുത്തിവയ്പ്പ് മരുന്നില്ലെന്ന് അറിഞ്ഞത്. ഇതേ തുടർന്ന് വിദ്യാർത്ഥിയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു.
നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പേവിഷബാധയ്ക്കുള്ള കുത്തിവയ്പ്പ് മരുന്ന് ലഭ്യമല്ലെന്ന് പരാതി ഇതിനുമുമ്പും ഉയർന്നിട്ടുണ്ട്. പേ വിഷബാധ രൂക്ഷമായിരിക്കുന്ന സമയത്ത് സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിൽ പോലും പേവിഷപ്രതിരോധ കുത്തിവയ്പ്പും മരുന്നും സ്റ്റോക്ക് ഇല്ലാത്തത് പ്രദേശവാസികളെ ഏറെ ദുരിതത്തിലാക്കുകയാണ്.
നെന്മാറ അയിലൂർ, കയറാടി ചാത്തമംഗലം പ്രദേശത്തു നിന്നാണ് കൂടുതൽ പേർ നായകളുടെയും പൂച്ചകളുടെയും കടിയും മാന്തും ഏറ്റ് ചികിത്സ തേടി പോകുന്നത്. റാബീസ് വിഷബാധ സംശയിക്കുന്ന മൃഗങ്ങളിൽ നിന്ന് കടിയോ മാന്തലുകളോ മൂലം മുറിവുണ്ടായാൽ 24 മണിക്കൂറിനകം കുത്തിവയ്പ്പ് എടുക്കണമെന്നാണ് ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നത്. ഇടവേളകളിലായി നാല് കുത്തിവയ്പ്പ് പേ വിഷബാധയ്ക്ക് എടുക്കേണ്ടതിനാൽ പാലക്കാട് വരെ നാല് ദിവസം പോകുക എന്നത് പ്രദേശവാസികളെ ഏറെ ബുദ്ധിമുട്ടിക്കുന്നതായും പരാതി ഉയരുന്നുണ്ട്.
സ്വകാര്യ ആശുപത്രികളിൽ കുത്തിവയ്പ്പ് ലഭ്യമാണെങ്കിലും ഓരോ ഡോസിനും മരുന്നിന് 320 രൂപയും ആശുപത്രി ഫീസും നൽകേണ്ട സ്ഥിതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |