ഒറ്റപ്പാലം: സ്വകാര്യ ബസുകളുടെ മരണയോട്ടം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയിലാകെ മോട്ടോർ വാഹനവകുപ്പ് പരിശോധന നടത്തി. മൂന്നു ദിവസത്തിനിടെ 62 ബസുകൾക്കെതിരെ വിവിധ നിയമ ലംഘനങ്ങൾക്ക് എൻഫോഴ്‌സ്‌മെന്റ് വിഭാഗം നടപടിയെടുത്തു. 61,500 രൂപ പിഴ ചുമത്തി. പട്ടാമ്പി ചാലിശ്ശേരിയിൽ സ്‌കൂട്ടറിനെ ബസ് അപകടകരമായ രീതിയിൽ മറികടക്കുകയും സ്‌കൂട്ടർ ഓടിച്ചിരുന്ന പെൺകുട്ടി ബസിനെ പിന്തുടർന്ന് ഡ്രൈവറെ താക്കീത് ചെയ്ത സംഭവത്തെ തുടർന്നാണ് പരിശോധന നടത്തിയത്.
പെർമിറ്റില്ലാതെയും സ്പീഡ് ബ്രേക്കർ ഘടിപ്പിക്കാതെയും ഓടുന്ന ബസുകളെവരെ പരിശോധനയിൽ കണ്ടെത്തി. രണ്ട് ബസാണ് പെർമിറ്റില്ലാതെ ഓടിയത്. അഞ്ച് ബസുകൾക്ക് സ്പീഡ് ബ്രേക്കറില്ലായിരുന്നു. വാതിലടയ്ക്കാതെ യാത്രചെയ്തതിനും അനധികൃതമായ മ്യൂസിക് സിസ്റ്റം ഉപയോഗിച്ചതിനും മൂന്ന് ബസുകൾക്കെതിരേ നടപടിയെടുത്തു. 33 ബസുകൾ ടിക്കറ്റ് നൽകുന്നില്ലെന്നും കണ്ടെത്തി.
പാലക്കാട് - ഒറ്റപ്പാലം - പട്ടാമ്പി, പാലക്കാട് - നാട്ടുകൽ, പാലക്കാട് - വാണിയമ്പാറ തുടങ്ങിയ മൂന്ന് പാതകളിലും പട്ടാമ്പി, ചാലിശ്ശേരി, കൂറ്റനാട് ഭാഗത്തുമാണ് പരിശോധന നടന്നത്. പരിശോധന തുടരുമെന്ന് പാലക്കാട് മോട്ടോർ വാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ എം.കെ. ജയേഷ്‌കുമാർ പറഞ്ഞു.
ഓട്ടോറിക്ഷകളിലും പരിശോധന
ഓണക്കാലത്ത് ഓട്ടോറിക്ഷകൾ കേന്ദ്രീകരിച്ചുനടത്തിയ പരിശോധനയിൽ വിവിധ നിയമലംഘനങ്ങൾക്ക് 72 ഓട്ടോറിക്ഷകൾക്കെതിരെയും നടപടിയെടുത്തു. മീറ്റർ ഉപയോഗിക്കാതെ സർവീസ് നടത്തിയ 30, നികുതിയടയ്ക്കാത്ത, - പെർമിറ്റില്ലാത്ത 29, ഫിറ്റ്‌നസ് - ഇൻഷ്വറൻസ് എന്നിവയില്ലാത്ത 13 ഓട്ടോറിക്ഷകൾക്കെതിരെയാണ് നടപടിയെടുത്തത്. 1.72 ലക്ഷം രൂപ പിഴയീടാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |