SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.49 AM IST

തൊഴിലില്ലായ്മ പരിഹരിക്കാൻ തൊഴിൽസഭയ്ക്ക് തുടക്കമിടും: മന്ത്രി എം.ബി.രാജേഷ്

job-fair

കൂറ്റനാട്: സംസ്ഥാനത്തെ തൊഴിലില്ലായ്മ പരിഹരിക്കാൻ സർക്കാർ തൊഴിൽസഭയ്ക്ക് തുടക്കമിടുമെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. സംസ്ഥാനത്തെ 20,000 വാർഡുകളിൽ തൊഴിൽ അവസരങ്ങൾ പരിചയപ്പെടുത്തുകയും പ്രാദേശിക സംരംഭം തുടങ്ങാൻ അവസരങ്ങളൊരുക്കുകയും ചെയ്യുന്ന പദ്ധതിയാണിത്. തൊഴിൽ സഭയുടെ ഉദ്ഘാടനം നാളെ കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്നും മന്ത്രി അറിയിച്ചു. നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് എംപ്ലോയബബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ കൂറ്റനാട് വട്ടേനാട് ജി.വി.എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിൽ നടന്ന സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ലക്ഷ്യ-2022 മെഗാ തൊഴിൽമേളയും അനുബന്ധ പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിച്ച് കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കാനും കൂടുതൽ തൊഴിൽ സംരംഭകരെ സൃഷ്ടിക്കാനും പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കുന്നുണ്ട്. നോളജ് എക്കണോമി മിഷൻ പദ്ധതിയിലൂടെ ഐ.ടി ഉൾപ്പെടെയുള്ള മേഖലകളിൽ 20 ലക്ഷം തൊഴിൽ സൃഷ്ടിക്കാനാണ് ലക്ഷ്യം. ഇതിനായി കുടുംബശ്രീയെ ഉപയോഗിച്ച് നടത്തിയ സർവ്വേയിൽ 54 ലക്ഷം തൊഴിൽ അന്വേഷകരെയാണ് കണ്ടെത്തിയത്. ഇതിൽ 22 മുതൽ 40 വയസ് വരെയുള്ള 27 ലക്ഷം പേരുണ്ട്. കുടുംബശ്രീയെ നവീകരിക്കുക എന്നത് സർക്കാരിന്റെ ലക്ഷ്യമാണെന്നും കുടുംബശ്രീയിലേക്ക് കൗമാരക്കാരെ ആകർഷിക്കുന്നതിനായി ഓക്സിലറി ഗ്രൂപ്പുകൾ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കുടുംബശ്രീ ഉത്പന്നങ്ങൾക്ക് വിപണി സാധ്യതകൾ ഒരുക്കുന്നതിന് ആമസോൺ മാതൃകയിൽ ഷീ സ്റ്റാർട്ട് പദ്ധതി ആവിഷ്‌കരിക്കും. മികച്ച തൊഴിൽ യോഗ്യതകൾ ഉണ്ടായിട്ടും പ്രയോജനപ്പെടുത്താത്ത വീട്ടമ്മമാരുടെ വലിയ ഒരു ശതമാനം കേരളത്തിൽ ഉണ്ട്. അവരെ കൂടി ഉൾപ്പെടുത്താനായാൽ നേട്ടമാകുമെന്നും മന്ത്രി പറഞ്ഞു. സർക്കാർ നടത്തുന്ന തൊഴിൽമേളകൾക്ക് വിശ്വാസ്യത, ആധികാരികത, സുതാര്യത എന്നിവ ഉറപ്പാണ്. രാജ്യത്ത് പി.എസ്.സി വഴി ഏറ്റവും കൂടുതൽ നിയമനം നൽകുന്ന സംസ്ഥാനം കേരളമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സ്വകാര്യ ഏജൻസികളിൽ പലരും തൊഴിൽമേളകളെ ചൂഷണത്തിനുള്ള ഉപാധികളായി ഉപയോഗിക്കുന്നതായുള പരാതികൾ സർക്കാറിന് ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

തൊഴിൽമേളയിൽ 26 പ്രമുഖ സ്വകാര്യ കമ്പനികൾ പങ്കെടുത്തു. ബാങ്കിംഗ്, ഹോസ്പിറ്റാലിറ്റി, മാനേജ്‌മെന്റ്, ഐ.ടി, ഡിപ്ലോമ, ബിസിനസ്, സെയിൽസ് ആൻഡ് മാർക്കറ്റിംഗ്, ഫിനാൻസ്, ഇൻഷ്വറൻസ് മേഖലകളിലായി രണ്ടായിരത്തോളം ഒഴിവുകളാണുണ്ടായിരുന്നത്. പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത വിനോദ് അദ്ധ്യക്ഷയായി. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ എം.സുനിത, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.പി.പ്രിയ, വാർഡ് മെമ്പർ കെ.സിനി, സ്‌കൂൾ പ്രധാനദ്ധ്യാപകൻ പി.എം.മൂസ, എംപ്ലോയ്‌മെന്റ് ഓഫീസർ എസ്.ബിനുരാജ് എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, MB RAJESH
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.