മണ്ണാർക്കാട്: നെല്ലിപ്പുഴയിൽ സ്ഥാപിച്ച നിലവിലുള്ള പ്രതിമ മാറ്റി യഥാർത്ഥ ഗാന്ധിപ്രതിമ സ്ഥാപിക്കാൻ നഗരസഭാ കൗൺസിൽ തീരുമാനം. ഇപ്പോൾ സ്ഥാപിച്ച പ്രതിമയ്ക്ക് ഗാന്ധിജിയുടെ മുഖഛായയില്ലെന്ന ആരോപണം ഉയർന്നിരുന്നു. ദേശീയ പാത വിഭാഗത്തിന്റെ അനുമതി ഇല്ലാതെയാണ് പ്രവർത്തനങ്ങൾ നടത്തിയതെന്നും പരസ്യ സ്ഥാപനങ്ങളുടെ താത്പര്യങ്ങൾക്ക് നഗരസഭ വഴങ്ങിയെന്നുമുള്ള ആക്ഷേപവും ഉണ്ടായിരുന്നു. ഈ വിവാദങ്ങൾ ശക്തമാകുന്നതിനിടെയാണ് കഴിഞ്ഞ ദിവസം നടന്ന നഗരസഭാ കൗൺസിൽ യോഗത്തിൽ പ്രതിമ മാറ്റി സ്ഥാപിക്കാൻ തീരുമാനമായത്.
പ്രതിമക്ക് ഗാന്ധിജിയുടെ രൂപസാദ്യശ്യം കുറവാണെന്ന വ്യാപക അഭിപ്രായമുണ്ടെന്ന് നഗരസഭാ ചെയർമാൻ പറഞ്ഞു. അതേ സമയം നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായ പ്രവർത്തനങ്ങൾക്ക് വേണ്ട തുക നഗരസഭയ്ക്ക് മാത്രമായി കണ്ടെത്താനാവില്ലെന്നും അതിനാലാണ് സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കിയതെന്നും ചെയർമാൻ ചൂണ്ടിക്കാട്ടി. എന്നാൽ ദേശീയപാത വിഭാഗം നിയമപരമല്ലെന്ന് പറഞ്ഞ് നോട്ടീസ് നൽകിയ സാഹചര്യത്തിൽ നിലവിലുണ്ടായിരുന്ന സ്ഥലത്ത് തന്നെ ഗാന്ധി പ്രതിമ മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വ്യക്തത വന്നിട്ടില്ല.
നിലപാടിൽ ഉറച്ച് സി.പി.എം
നഗരത്തിൽ ഗാന്ധി പ്രതിമ സ്ഥാപിക്കുന്ന കാര്യത്തിൽ തങ്ങളുടെ നിലപാട് ഉറച്ചതാണെന്ന് സി.പി.എം പറയുന്നു. രാഷ്ട
പിതാവിനോടുള്ള ആദരം പൂർണ്ണമായും അർഹിക്കുന്ന തരത്തിൽ നിയമ വിധേയമായ സ്ഥലത്ത് നിയമപരമായി നഗരസഭയുടെ പൂർണ്ണ ഉത്തരവാദിത്വത്തിൽ പ്രതിമ സ്ഥാപിക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായി കൗൺസിലർ ടി.ആർ. സെബാസ്റ്റ്യൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |