പാലക്കാട്: കോൺഗ്രസിന്റെ നേതൃത്വത്തിൽ 'ഒരുമിക്കുന്ന ചുവടുകൾ, ഒന്നാകുന്ന രാജ്യം' എന്ന മുദ്രാവാക്യവുമായി രാഹുൽഗാന്ധി എം.പി നയിക്കുന്ന ഭാരത് ജോഡോ യാത്ര നാളെ രാവിലെ ആറരയ്ക്ക് ജില്ലയിൽ പ്രവേശിക്കും. ജില്ലയിലെ പദയാത്രയിൽ കോൺഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും. ജില്ലയിലെ പര്യടനത്തിൽ കാൽലക്ഷം പ്രവർത്തകരുണ്ടാവും. ജാഥ കടന്നുപോവുന്ന പ്രദേശങ്ങളിൽ കലാരൂപങ്ങളുടെ അകമ്പടിയോടെയും വാദ്യമേളങ്ങളോടെയും അഭിവാദ്യമർപ്പിക്കും.
നാളെ രാവിലെ ആറരയ്ക്ക് ഷൊർണൂർ എസ്.എം.പി ജംഗ്ഷനിൽ ജില്ലയിലേക്ക് യാത്രയെ സ്വീകരിക്കും. കുളപ്പുള്ളി, വാടാനാംകുറിശ്ശി, ഓങ്ങല്ലൂർ വഴി 10.30ന് പട്ടാമ്പിയിൽ എത്തും. പട്ടാമ്പി രാജപ്രസ്ഥം ഓഡിറ്റോറിയത്തിലാണ് വിശ്രമം. 12ന് ഉച്ചഭക്ഷണത്തിനുള്ള ഇടവേളയാണ്. മൂന്നിന് അട്ടപ്പാടിയിലെ തിരഞ്ഞെടുക്കപ്പെട്ട ആദിവാസി മൂപ്പൻമാർ, വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവർ, കലാകാരന്മാർ എന്നിവരുമായി ആശയവിനിമയം നടത്തും. വൈകീട്ട് നാലരയ്ക്ക് പട്ടാമ്പിയിൽ നിന്ന് കൊപ്പത്തേക്ക് യാത്ര പുനരാരംഭിക്കും. വൈകീട്ട് ഏഴിന് കൊപ്പത്താണ് സമാപന പൊതുസമ്മേളനം. 27ന് രാവിലെ ആറിന് വാഹനത്തിൽ പുലാമന്തോൾ പാലത്തിനടുത്ത് മലപ്പുറം ജില്ലാ അതിർത്തിവരെയും നേതാക്കൾ അനുഗമിക്കും.
വാഹനങ്ങൾക്ക് ക്രമീകരണം
പാലക്കാട്, മലമ്പുഴ, ആലത്തൂർ, തരൂർ, ഒറ്റപ്പാലം മണ്ഡലങ്ങളിലെ പ്രവർത്തകർ നാളെ രാവിലെ ആറിനകം ഷൊർണൂരിലെത്തണം. പാലക്കാട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ കുളപ്പുള്ളി, ഷൊർണൂർ പൊതുവാൾ ജംഗ്ഷൻ വഴി എസ്.എം.പി ജംഗ്ഷനിലെത്തി ആളെ ഇറക്കിവിട്ട് ഷൊർണൂർ റെയിൽവേ സ്റ്റേഷൻ പരുത്തിപ്ര വഴി വാടാനാംകുറിശ്ശിയിലെത്തി പട്ടാമ്പിയിലേക്ക് പോവണം. അവിടെ പാർക്കിംഗ് സ്ഥലമൊരുക്കിയിട്ടുണ്ട്. അട്ടപ്പാടി, മണ്ണാർക്കാട്, ശ്രീകൃഷ്ണപുരം, നെന്മാറ, ചിറ്റൂർ, തൃത്താല, കോങ്ങാട്, ചെർപ്പുളശ്ശേരി എന്നിവിടങ്ങളിലെ പ്രവർത്തകർ ഉച്ചയ്ക്ക് മൂന്നിന് പട്ടാമ്പിയിലെത്തണം. പട്ടാമ്പി മുതൽ കൊപ്പംവരെ സ്വകാര്യസ്ഥലങ്ങളിൽ വാഹനങ്ങൾ നിറുത്തിയിടാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |