പാലക്കാട്: പറമ്പിക്കുളം ഡാമിലെ ഷട്ടർ തകർന്നത് ചിറ്റൂർ പുഴ ആയക്കെട്ടിലെ കർഷകർ ആശങ്കയോടെയാണ് കാണുന്നതെന്ന് പറമ്പിക്കുളം - ആളിയാർ ജല സംരക്ഷണ സമിതി യോഗം അഭിപ്രായപ്പെട്ടു. 1825 അടി സംഭരണ ശേഷിയുള്ള ഡാമിലെ ജലനിരപ്പ് ഒരടി താഴ്ന്നപ്പോഴാണ് ഷട്ടർ തകർന്നത്. നേരത്തെ ചോർച്ചയുണ്ടായിരുന്നത് പരിഹരിക്കാൻ തമിഴ്നാട്ടിലെ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല. ഡാമിന്റെ സുരക്ഷാ പരിശോധന തമിഴ്നാട് തന്നെയാണ് നടത്തിവരുന്നത്. ഇതിൽ കേരളത്തിന് യാതൊരു പങ്കുമില്ല. ഡാം തകർന്നാൽ അത് കേരളത്തിലെ ജനങ്ങളെയാണ് ബാധിക്കുന്നത് എന്ന യാഥാർത്ഥ്യം അവഗണിച്ചാണ് തമിഴ്നാട് കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. ഇതിൽ അപാകതയുണ്ടെന്നും ഡാമിന്റെ സുരക്ഷാ പരിശോധനയിൽ കേരളത്തെ മാറ്റി നിറുത്താൻ പാടില്ലെന്നും യോഗം ആവശ്യപ്പെട്ടു.
52 കൊല്ലത്തെ കാലപ്പഴക്കമുള്ള ഷട്ടർ തകർന്നത് യാദൃശ്ചികമല്ല. ചോർച്ചയുണ്ടായിരുന്നത് ഷട്ടറിന്റെ തകർച്ചയ്ക്ക് വഴിവച്ചു. പുതിയൊരു പരീക്ഷണത്തിന് നിൽക്കാതെ മറ്റു രണ്ട് ഷട്ടറുകളും പുതുക്കി സ്ഥാപിക്കണം. അതിന് തമിഴ്നാട് സർക്കാർ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ സമിതി ചെയർമാൻ പി.സി. ശിവശങ്കരൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ മുതലാംതോട് മണി, പി.ആർ. ഭാസ്‌കരദാസ്, എസ്.ആർ. അരുക്ഷകുമാർ, ദേവൻ ചെറാപ്പൊറ്റ, അജു വിജയൻ, പി. ശശികുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |