മണ്ണാർക്കാട്: നഗരസഭയിൽ വിതരണം ചെയ്ത ആശ്രയ കിറ്റിൽ വ്യാപക അഴിമതിയെന്ന് ആരോപണം. തൂക്കത്തിൽ കുറവ് വരുത്തിയാണ് അധികൃതരുടെ തട്ടിപ്പ്. സർക്കാർ അധീനയിലുള്ള മണ്ണാർക്കാട്ടെ ത്രിവേണി സൂപ്പർ മാർക്കറ്റ് വഴി വിതരണം ചെയ്ത കിറ്റിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
വർഷങ്ങളായി നഗര, ഗ്രാമ പ്രദേശങ്ങളിൽ ആശ്രയമാരുമില്ലാത്ത അതി ദരിദ്രരായവരെ കണ്ടെത്തി അവർക്ക് അഗതി രഹിത കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മുഖേനെയാണ് ആശ്രയ കിറ്റ് വിതരണം ചെയ്യുന്നത്. ഈ പദ്ധതിക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അതാത് വർഷം വൻ തുകയാണ് നീക്കിവെക്കാറുള്ളത്. മുൻസിപ്പാലിറ്റിക്ക് പുറമെ വിവിധ പഞ്ചായത്തുകളിലേക്കും ത്രിവേണി വഴിയാണ് ഇത്തരം കിറ്റുകൾ വിതരണം ചെയ്യുന്നത്. സൗജന്യമായി ലഭിക്കുന്നതിനാൽ ഉപഭോക്താക്കൾ ആരും തന്നെ ഇത് സംബന്ധിച്ച് പരാതിപ്പെടാറില്ല.
അരി അടക്കം എട്ട് ഇനങ്ങളാണ് കിറ്റിൽ ഉണ്ടാവുക. അഞ്ച് കിലോ അരിയാണ് പദ്ധതി പ്രകാരം ലഭിക്കേണ്ടത്. എന്നാൽ നാല് കിലോ അരി പോലും തികയാത്ത കിറ്റുകളാണ് വിതരണം ചെയ്യുന്നതെന്നാണ് ആക്ഷേപം.
അരിയുടെ തൂക്കത്തിൽ സംശയം തോന്നി പരിശോധിച്ചപ്പോൾ ഓരോ കിറ്റിലും ഒരു കിലോയിലധികം കുറവാണെന്ന് മണ്ണാർക്കാട് നഗരസഭയിലെ കൗൺസിലർ പി. പ്രസാദിന്റെ ശ്രദ്ധയിൽപ്പെട്ടു. മണ്ണാർക്കാട് നഗരസഭയിൽ മാത്രം അഞ്ഞൂറിലധികം ഗുണഭോക്താക്കളുണ്ട്. വിഷയത്തിൽ ശക്തമായ അന്വേഷണം വേണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. നടപടി ആവശ്യപ്പെട്ട് പ്രസാദ് ബന്ധപ്പെട്ടവർക്ക് പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |