പട്ടാമ്പി: വിനോദസഞ്ചാര കേന്ദ്രമാവാനുള്ള തയ്യാറെടുപ്പിലാണ് ഓങ്ങല്ലൂർ ചെങ്ങണാംകുന്ന് റെഗുലേറ്റർ പ്രദേശം. ചെങ്ങണാംകുന്ന് മുതൽ ഷൊർണൂർവരെ നാലര കിലോമീറ്ററോളം ദൂരത്ത് 290 മീറ്റർ വീതിയിൽ ഭാരതപ്പുഴ ഒഴുകുന്നുണ്ടിവിടെ. ഇരുപുറവും കുന്നുകളും നെൽവയലുകളുമുള്ള ഇവിടം വിനോദ സഞ്ചാരകേന്ദ്രമാവണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കവുമുണ്ട്. നിലവിൽ പ്രദേശത്ത് മിക്ക ദിവസവും വൈകീട്ട് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി സന്ദർശകർ എത്തുന്നു. റെഗുലേറ്ററിൽ വൈദ്യുതി വിളക്കുകൾ സ്ഥാപിച്ചിട്ടുള്ളതിനാൽ ഏഴുമണിവരെ പ്രദേശത്ത് ആളുകൾ ഉണ്ടാകും. തൃശൂർ ജില്ലയിലെ ഭാരതപ്പുഴയ്ക്ക് അക്കരെയുള്ള ദേശമംഗലം വറവട്ടൂർ, കാട്ടൂർകാവ് ഭാഗത്തുള്ളവർ റെഗുലേറ്ററിലെ കാൽനടപ്പാതവഴിയും ഇവിടെയെത്തുന്നു. പട്ടാമ്പി ഭാഗത്തുള്ളവർ കിഴായൂർ നമ്പ്രം റോഡുവഴി വാഹനങ്ങളിലും ഓങ്ങല്ലൂർ പഞ്ചായത്തിലുള്ളവർ കാൽനടയായും ഇരുചക്രവാഹനങ്ങളിലുമായും ഇവിടെ എത്തുന്നുണ്ട്.
സാഹസിക ടൂറിസത്തിനും സാദ്ധ്യത
സാഹസിക വിനോദസഞ്ചാരത്തിന് അനുയോജ്യമായ പ്രദേശം കൂടിയാണിത്. മുമ്പ് ഇതുമായി ബന്ധപ്പെട്ട് അധികൃതർ സ്ഥലംസന്ദർശിക്കുകയും ചർച്ചനടത്തുകയും ചെയ്തിരുന്നു. റെഗുലേറ്ററിന്റെ വടക്കുഭാഗത്ത് ആറുമീറ്റർ വീതിയിൽ പൈപ്പിട്ട് നടപ്പാതയുണ്ട്. ഇതാണ് പുഴ കാണാൻ യോജിച്ചസ്ഥലം. തൊട്ടടുത്തുതന്നെ ചെങ്ങണാംകുന്ന് ഭഗവതി ക്ഷേത്രമുണ്ട്. ഭാരതപ്പുഴയ്ക്ക് അക്കരെയാണ് തിരുമിറ്റക്കോട് അഞ്ചുമൂർത്തിക്ഷേത്രം.
തടയണയും തീരദേശപാതയും
റെഗുലേറ്ററിന് നാലുകിലോമീറ്റർ താഴെ കിഴായൂരിൽ ഒരുതടയണ താമസിയാതെ യാഥാർത്ഥ്യമാവും.
സാങ്കേതികാനുമതി കിട്ടുകയേ വേണ്ടു. തടയണ നിർമ്മിച്ചാൽ പട്ടാമ്പി മുതൽ ചെങ്ങണാംകുന്നുവരെ പുഴയും വയലും പാതയുമായി വിനോദസഞ്ചാരികളുടെ മനംകവരുന്ന പ്രദേശമായി ഇവിടം മാറും. ചെങ്ങണാംകുന്നിൽ നിന്ന് ഷൊർണൂർ ഭാഗത്തേക്ക് രൂപകല്പനചെയ്ത തീരദേശപാത കൂടി യാഥാർത്ഥ്യമായാൽ വലിയസാദ്ധ്യതകളായിരിക്കും തുറക്കുന്നത്.
സുരക്ഷിതമായ വഴിയും അനുബന്ധ സൗകര്യങ്ങളും പ്രദേശത്ത് ഒരുക്കാൻ സാധിച്ചിട്ടുണ്ട്. സാമ്പത്തിക ഞെരുക്കമുണ്ടെങ്കിലും ജലസേചനവകുപ്പിന്റെ അനുമതിയോടെ ടൂറിസം സാദ്ധ്യതകൾ പരിശോധിച്ച് മുന്നോട്ട് പോകും.
-- മുഹമ്മദ് മുഹ്സിൻ എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |