ആലത്തൂർ: വടക്കഞ്ചേരി മുതൽ വാളയാർ വരെ ദേശീയ പാതയിൽ മിനുക്കുപണികൾ കഴിഞ്ഞപ്പോൾ പാതയിലെ 'വെള്ളവര' ഇല്ലാതായി. ഇത് അപകടങ്ങൾക്ക് കാരണമാകുന്നതായി പരാതിയും ഉയർന്നു. പാത ഇരട്ട വരിയായി വേർതിരിക്കുന്ന നടുവിലേയും രണ്ട് വശങ്ങളിലേയും വെള്ളവരകൾ, കാൽനടയാത്രക്കാർക്ക് പാത മുറിച്ചുകടക്കാനുള്ള സീബ്രാലൈൻ, വാഹനം നിറുത്താനുള്ള വര, യുടേൺ എടുക്കുന്നതിന് വേർതിരിക്കുന്ന ഭാഗത്തെ വരകൾ എന്നിവയെല്ലാം ടാർ ചെയ്തപ്പോൾ ഇല്ലാതായി. സർവീസ് പാതയിലെ സ്ഥിതിയും ഇതു തന്നെ. തിരക്കുള്ള സമയത്ത് വാഹനങ്ങൾക്ക് ക്രമമായി പോകാനും സുരക്ഷിതമായി മറികടക്കാനും വെള്ളവരയാണ് കൃത്യമായ മാർഗ്ഗ നിർദ്ദേശമാകുന്നത്. ഇരുചക്ര വാഹനങ്ങൾക്കും ചെറുവാഹനങ്ങൾക്കും പാതയോരം ചേർന്ന് പോകാൻ വശങ്ങളിലുള്ള വരയാണ് ആശ്രയം. ഇവയെല്ലാം മാഞ്ഞതോടെ ഇവിടെ അപകടങ്ങളും വർദ്ധിക്കുകയാണ്.
യു ടേൺ അടയാളവുമില്ല
വാഹനങ്ങൾ വേഗതയിൽ പോകുന്ന വരിയിൽ നിന്ന് യു ടേൺ എടുത്ത് മറുവശത്തേക്ക് പോകാനുള്ള ഭാഗം പ്രത്യേകമായി അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിൽ മാത്രമേ സുരക്ഷിത യാത്ര സാധ്യമാകൂ. പലയിടത്തും ഇത് മാഞ്ഞുപോയതിനാൽ യുടേൺ എടുക്കേണ്ട ഭാഗമാണെന്ന് അറിയാതെ വാഹനങ്ങൾ വലതു വശത്ത് വീതിയുണ്ടെന്ന ധാരണയിൽ യുടേൺ എടുത്ത് പാതയുടെ നടുവിലെ കോൺക്രീറ്റ് ഡിവൈഡറിൽ ഇടിക്കുകയാണ്. എരിമയൂർ തോട്ടുപാലത്ത് രണ്ടാഴ്ചക്കിടെ ഇത്തരത്തിൽ മൂന്ന് അപകടങ്ങളാണ് നടന്നത്. യാത്രക്കാർക്ക് കാര്യമായ പരിക്കില്ലെങ്കിലും വാഹനങ്ങൾക്ക് കേടുപാടുകളുണ്ട്.
ഒരുമാസത്തിനിടെ രണ്ട് അപകട മരണം
ഒരുമാസത്തിനിടെ എരിമയൂരിലും ആലത്തൂരിലും രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയ അപകടങ്ങളുമുണ്ടായി. പാതയിൽ വെള്ളവര മാഞ്ഞതിനാൽ വരി തെറ്റിച്ച് എത്തിയ വാഹനങ്ങളാണ് അപകടങ്ങൾക്കിടയാക്കിയത്. എരിമയൂർ മേൽപ്പാലത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് കാറിടിച്ച് വീഴുകയും പിന്നാലെ വന്ന കണ്ടെയ്നർ ലോറി കയറി മരിച്ചതും ആലത്തൂർ വാനൂരിൽ ഒട്ടോറിക്ഷയുടെ പിന്നിൽ കാർ ഇടിച്ച് ഒട്ടോ ഡ്രൈവർ മരിച്ചതും ഇത്തരത്തിലുണ്ടായ അപകടങ്ങളാണ്.
വൈകിയത് മഴമൂലം
ദേശീയപാതയുടെ അറ്റകുറ്റപ്പണി മഴയ്ക്കിടെയാണ് നടത്തിയത്. ചില ഭാഗങ്ങളിൽ പണി ബാക്കിയുണ്ട്. പ്രത്യേക മിശ്രിതം ഉപയോഗിച്ച് നിശ്ചിത ചൂടിൽ യന്ത്ര സഹായത്തോടെയാണ് പാതയിൽ വെള്ളവരയിടുക. മഴയില്ലാത്തപ്പോഴേ ഇത് ചെയ്യാനാകൂ. ഉടൻ ഇതിനുള്ള നടപടിയെടുക്കും.
- ദേശീയ പാത അതോറിറ്റി, പാലക്കാട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |