ചിറ്റൂർ: കഴിഞ്ഞ അഞ്ച് വർഷമായി ചിറ്റൂരിൽ സ്‌പിരിറ്റു കടത്തും വ്യാജ കള്ള് നിർമ്മാണവും തകൃതിയായി നടക്കുന്നുണ്ടെങ്കിലും നടപടിയെടുക്കാതെ എക്‌സൈസ് സംഘം. മേഖലയിൽ കഴിഞ്ഞ ദിവങ്ങളിൽ മാത്രം തെങ്ങിൻ തോപ്പുകളിൽ നിന്നും സ്‌പിരിറ്റു കടത്തു വാഹനത്തിൽ നിന്നുമായി പിടിച്ചെടുത്തത് 3500ൽപ്പരം ലിറ്റർ സ്‌പിരിറ്റാണ്. ഇതിന് മുമ്പും പല തവണ സ്‌പിരിറ്റ് കടത്തിയിട്ടുണ്ടെന്ന് പ്രതികൾ തന്നെ മൊഴി നൽകിയിട്ടുണ്ട്. ഇതോടെ ചിറ്റൂരിലെ എക്‌സൈസിന് ഇത് സംബന്ധിച്ച് അറിവുണ്ടായിരുന്നു എന്ന ആക്ഷേപവും ശക്തമായി. അതുകൊണ്ടാണ് സ്‌പിരിറ്റ് കടത്ത് പിടികൂടാൻ തൃശൂരിൽ നിന്നും തിരുവനന്തപുരത്തു നിന്നും വിജിലൻസ് സംഘം ചിറ്റൂരിൽ എത്തേണ്ടി വന്നത്. മദ്യ ദുരന്തം വീണ്ടും ആവർത്തിക്കുമെന്ന എക്‌സൈസ് ഇന്റലിജൻസിന്റെ റിപ്പോർട്ടും പൂഴ്ത്തി.
തെങ്ങ് ഇല്ലാതെയും പെർമിറ്റുകൾ
കള്ള് കടത്ത് പെർമിറ്റുകളുടെ മറപിടിച്ചാണ് സ്‌പിരിറ്റ് ചേർത്ത കള്ള് കടത്തിയിരുന്നത്. ഇത്തവണത്തെ രണ്ടാം ഘട്ടം പെർമിറ്റുകളും നൽകി കഴിഞ്ഞു. ഇതിൽ തെങ്ങ് ഇല്ലാതെ തന്നെ പല പെർമിറ്റുകളും നൽകിയതായാണ് അറിയുന്നത്. പെർമിറ്റിലെ അഴിമതി തടയുന്നതിനായി മുൻ എക്‌സൈസ് വകുപ്പ് മന്ത്രി മുന്നോട്ടുവച്ച നിർദ്ദേശങ്ങളും കടലാസിൽ ഒതുങ്ങി. ചെത്ത് തോപ്പുകളിലെ പരിശോധനയ്ക്ക് കുടുംബശ്രീയെ നിയോഗിക്കാനായിരുന്നു നിർദ്ദേശം. അതിനു മുന്നോടിയായുള്ള പൊതു അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഉന്നത അധികൃതർ ശേഖരിച്ചിരുന്നു. എന്നാൽ ഒന്നും നടന്നില്ല.
നിലവിൽ ചിറ്റൂർ മേഖലയിലെ കള്ള് വ്യവസായ മേഖല നിയന്ത്രിക്കാൻ ചിലരുണ്ടെന്ന പരാതിയും വ്യാപകമാണ്. ഇതെല്ലാം നടക്കുന്നത് ഉന്നതരുടെ ഒത്താശയോടെയാണെന്ന ആരോപണങ്ങൾ നേരത്ത തന്നെ ഉണ്ട്. കള്ളിൽ മായം ചേർക്കുന്നതും വില്ക്കുന്നതും ശക്തമായി തടഞ്ഞില്ലെങ്കിൽ ഈ കളള് ഉപയോഗിക്കുന്നവർ മാരക രോഗത്തിന് ഇരയാകും.
പരിശോധനയിൽ അപാകത
ചെത്ത് തോപ്പുകളിൽ കൃത്യമായി പരിശോധന നടത്തിയാൽ ഭൂരിഭാഗം പെർമിറ്റുകളും ഇല്ലാതാകും. അതിനാൽ ഈ സംവിധാനം തടയാൻ ഉന്നത രാഷ്ട്രീയ നേതാക്കളും അബ്കാരികളും എക്‌സൈസ് അധികൃതരും രഹസ്യമായി ഒത്തുകളിച്ചു. എന്നാൽ രണ്ടാം ഘട്ട പെർമിറ്റ് നൽകുന്ന വേളയിൽ തന്നെ തൃശൂരിൽ നിന്നെത്തിയ വിജിലൻസ് സംഘം കിഴക്കൻ മേഖലയിലെ തോപ്പുകളിൽ നിന്ന് ആയിരക്കണക്കിന് ലിറ്റർ സ്‌പിരിറ്റാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം പിടികൂടിയ സ്‌പിരിറ്റു കേസിൽ സി.പി.എം പ്രാദേശീക നേതാവും പ്രതിയാണ്. കൂടുതൽ പ്രതികൾക്കായി അന്വേഷണം നടക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. ഉന്നതരിലേക്കും അന്വേഷണം നീളാൻ സാദ്ധ്യത ഉണ്ടെങ്കിലും അവിടേക്ക് എത്തുന്നത് തടയാനുള്ള ശക്തമായ സമർദ്ദമുണ്ടെന്നാണ് അറിയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |