ഷൊർണൂർ: ഷൊർണൂർ റെയിൽവേ സ്റ്റേഷന് മുന്നിലെ മാലിന്യതള്ളുന്നതും പൊന്തക്കാടും നിറഞ്ഞ പ്രദേശം മലമ്പാമ്പുകളുടെയും കാട്ടുപന്നികളുടെയും വിഹാരകേന്ദ്രമാകുന്നു. ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിനോട് ചേർന്ന് കിടക്കുന്ന ഒരേക്കറോളം വരുന്ന റെയിൽവേയുടെ അധീനതയിലുള്ള സ്ഥലമാണ് യാത്രക്കാരുടെയും ജീവനക്കാരുടെയും മറ്റുള്ളവരുടെയും ജീവന് ഭീഷണിയാവും വിധം മാറിയിരിക്കുന്നത്.
ഷൊർണൂരിന്റെ വലിയൊരു പ്രദേശത്തു നിന്നുള്ള മലിന ജലവും മറ്റു മാലിന്യവും ഒഴുകി വന്ന് ഇവിടെയാണ് അടിഞ്ഞുകൂടുന്നത്. ചെളിക്കുണ്ട് നിറഞ്ഞ പൊന്തക്കാടിന്റെ ഒരു ഭാഗത്ത് റെയിൽവെയുടെ പാർക്കിംഗ് ഏരിയയും മറുഭാഗത്ത് റെയിൽവെ ഓട്ടോ, ടാക്സി സ്റ്റാൻഡുമാണ്. തെക്കുഭാഗത്ത് ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമും വടക്കുഭാഗത്ത് പ്രധാന റോഡുമാണ്. ഇത്തരത്തിൽ ജനങ്ങൾ ഏറെയെത്തുന്ന പ്രദേശത്താണ് അധികൃതരുടെ അനാസ്ഥയിൽ ജീവന് ഭീഷണി നിലനിൽക്കുന്നത്.
ടാക്സി സ്റ്റാൻഡിലേക്കും പ്ലാറ്റ്‌ഫോമിലേക്കും ഇവിടെ നിന്നും പാമ്പുകൾ കയറി വരുന്നത് യാത്രക്കാരുൾപ്പടെയുള്ളവർക്കും ഭീതിയുണ്ടാക്കുന്നുണ്ട്. മുള്ളൻപന്നികളും കാട്ടുപന്നികളും നായ്ക്കളും ഇവിടം ആവാസ കേന്ദ്രമാക്കി മാറ്റിയതോടെ എത് സമയത്തും ഇവറ്റകളുടെ ആക്രമണത്തിനിരയായേക്കുമെന്ന ഭീതിയോടെയാണ് ആളുകൾ ഇവിടെയെത്തുന്നത്.
പ്രശ്നങ്ങൾ അറിയിച്ചെങ്കിലും നടപടിയില്ല
റെയിൽവെക്ക് ഈ ഭാഗം വൃത്തിയാക്കിയാൽ ഷൊർണൂർ ജംഗ്ഷന്റെ മുഖഛായ തന്നെ മാറ്റിയെടുക്കാം. റെയിൽവെയുടെ ഉന്നത സംഘങ്ങൾ ഷൊർണൂർ ജംഗ്ഷൻ സന്ദർശിക്കുമ്പോഴെല്ലാം ഈ സ്ഥലത്തിന്റെ പ്രശ്നങ്ങൾ പലരും നിവേദനത്തിലൂടെ അറിയിക്കാറുണ്ട്. എന്നാൽ നാളിതുവരെയായി നടപടികളൊന്നും ഉണ്ടായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |