പാലക്കാട്: വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ തേടിയ അപേക്ഷകന് ചോദ്യം വ്യക്തമല്ലെന്ന് മറുപടി നൽകിയ കെ.എസ്.ഇ.ബിക്ക് അക്ഷരമാല അയച്ച് പ്രതിഷേധം. വിവരാവകാശ സാംസ്‌കാരിക പ്രവർത്തകരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. കൽപാത്തി കെ.എസ്.ഇ.ബി സെക്ഷനിലെ സീനിയർ സുപ്രണ്ടാണ് പൊതുപ്രവർത്തകനായ ബോബൻ മാട്ടുമന്തയുടെ 'കെ.എസ്.ഇ.ബി കൽപാത്തി സെക്ഷനുകീഴിൽ നിലവിൽ നടക്കുന്ന കരാർ വർക്കുകളെ സംബന്ധിച്ച വിവരവും തുകയും കരാറുകാരുടെ പേരും ലൈസൻസ് നമ്പറും ആവശ്യപ്പെട്ടപ്പോൾ 'ചോദ്യം വ്യക്തമല്ല ' എന്ന
മറുപടി നൽകിയത്.
മലയാളം ഭരണഭാഷയായി അംഗീകരിച്ച് ഭരണഭാഷ വാരാഘോഷത്തിനും പരിശീലനത്തിനും ലക്ഷങ്ങൾ ചെലവഴിക്കമ്പോഴും മാതൃഭാഷയിൽ ഉദ്യോഗസ്ഥർക്ക് മതിയായ പ്രാവീണ്യമില്ല എന്ന് തെളിയിക്കുന്നതാണ് സംഭവമെന്ന് വിവരാവകാശ സാംസ്‌കാരിക പ്രവർത്തകർ കുറ്റപ്പെടുത്തി. ജീവനക്കാർക്ക് നിർബന്ധിതവും നിരന്തരവുമായ മലയാള ഭാഷ പരിശീലനം നൽകാൻ കെ.എസ്.ഇ.ബി തയ്യാറാവണമെന്നും ആവശ്യപ്പെട്ടു.
ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധത്തിന് അഡ്വ.ഗിരീഷ് നൊച്ചുള്ളി, മധു എം.ദണ്ഡപാണി, കെ.പി.സന്ധ്യ, സുബാഷ് പുത്തൻപുര, എ.സി.സിദ്ധാർത്ഥൻ, കലാധരൻ ഉപ്പുംപാടം, റാഫി ജൈനിമേട്, അനിൽ, പൂവക്കോട് സജീവൻ, സുകുമാരൻ, ലിബിൻ വലിയ പറമ്പിൽ എന്നിവർ പങ്കെടുത്തു.
ചോദ്യത്തിലെ ഓരോ വാക്കുകളുടെയും അർത്ഥവും വിശാലാർത്ഥത്തിലുള്ള ചോദ്യവും കെ.എസ്.ഇ.ബിക്ക് നൽകി ഇതിലെതാണ് മനസിലാവാത്തതെന്ന് വ്യക്തമാക്കാൻ പൊതുവിവര അധികാരിയോട് ആവശ്യപ്പെട്ടു കത്ത് നൽകി. ഒപ്പം ചോദ്യത്തിലെ ഓരോ വരിയും വിശാലമായി വിശദീകരിച്ചു. കെ.എസ്.ഇ.ബി – കറന്റ് നൽകുന്ന സ്ഥാപനം, കൽപാത്തി – സ്ഥലനാമം, സെക്ഷൻ – വിഭാഗം, കീഴിൽ – പരിധിയിൽ എന്നിങ്ങനെ പോകുന്നു വിശദീകരണം.
വിവരാവകാശനിയമത്തെ ലാഘവത്തോടെ കാണുകയും നിസാരവത്ക്കരിക്കുകയും പരിഹസിക്കുകയും ചെയ്യുകയാണു പല ഉദ്യോഗസ്ഥരും.
ബോബൻ മാട്ടുമന്ത
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |