ഷൊർണൂർ: നഗരസഭയുടെ അന്ത്യശാസനം ഫലംകണ്ടു. കുളപ്പുള്ളി ബസ് സ്റ്റാൻഡിൽ ബസുകൾ കയറി തുടങ്ങി. നഗരസഭാ ചെയർമാന്റെ നേതൃത്വത്തിൽ പൊലീസും, ആർ.ടി.ഒയും നടത്തിയ ചർച്ചയിൽ ബസുകൾ ബുധനാഴ്ച മുതൽ സ്റ്റാൻഡിൽ കയറണമെന്നായിരുന്നു നിർദ്ദേശം നൽകിയിരുന്നത്. സ്റ്റാൻഡിൽ കയറാതെ പോകുന്ന ബസുകൾക്കെതിരെ നടപടി എടുക്കുമെന്നും ബസുടമകൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേ തുടർന്നാണ് ബസുകൾ സ്റ്റാൻഡിലെത്തി തുടങ്ങിയത്.
കുളപ്പുള്ളി ടൗണിൽ ബസുകൾ നിറുത്തി യാത്രക്കാരെ കയറ്റി തുടങ്ങിയതോടെയാണ് സ്റ്റാൻഡിൽ യാത്രക്കാർ വരാതെയായത്. ഇതേതുടർന്ന് കഴിഞ്ഞ അഞ്ചുവർഷത്തോളമായി ബസ് സ്റ്റാൻഡിൽ ബസുകൾ കയറിയിരുന്നില്ല. തൃശൂർ - ഒറ്റപ്പാലം, പാലക്കാട് - ഗുരുവായൂർ റൂട്ടുകളിലെ സ്വകാര്യ ബസുകൾക്കും കെ.എസ്.ആർ.ടി.സികൾക്കും കയറാനും യാത്രക്കാർക്ക് ഇരിപ്പിടത്തോടുകൂടിയുള്ള സൗകര്യവും ഉള്ള ബസ് സ്റ്റാൻഡിനോട് ബസുടമകൾക്കും ജീവനക്കാർക്കും അവഗണനയായിരുന്നു.
ബസുകൾക്ക് അനുവദിച്ച സമയം പുനപരിശോധിക്കണമെന്ന്
ബസുകൾക്ക് നിലവിൽ ഓടാൻ അനുവദിച്ച സമയം പുനപരിശോധിക്കണമെന്നായിരുന്നു ഉടമകളുടെ ആവശ്യം. എന്നാൽ ഇക്കാര്യത്തിൽ അധികൃതർ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. നിലവിൽ തൃശൂർ - ഒറ്റപ്പാലം റൂട്ടിലോടുന്ന ബസുകൾക്ക് മിനിറ്റുകളുടെ വ്യത്യാസമാണുള്ളത്. തകർന്ന റോഡുകളും വിദ്യാർത്ഥികളുടെ തിരക്കും കണക്കിലെടുത്ത് സമയക്രമീകരണം നടത്തണമെന്ന ആവശ്യം ന്യായമാണ്. സ്റ്റാൻഡിൽ കയറുന്നതിനുള്ള സമയം കണ്ടെത്താൻ ബസുകൾ അമിത വേഗതയിൽ പായേണ്ടി വരുന്നത് അപകടത്തിന് ഇടയാക്കിയേക്കുമെന്നും യാത്രക്കാർ ഭയപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |