പാലക്കാട്: ഭൂമിവില കണക്കാക്കി കെട്ടിടനികുതി ചുമത്താനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി നടരാജൻ, ജില്ലാ പ്രസിഡന്റ് അലികുഞ്ഞ് കൊപ്പൻ എന്നിവർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
നിലവിൽ കെട്ടിട നികുതി അഞ്ച് വർഷത്തിലൊരിക്കൽ മാത്രമാണ് പരിഷ്‌ക്കരിക്കാറുള്ളത്. ഇപ്പോൾ വർഷത്തിൽ അഞ്ച് ശതമാനം കെട്ടിടം നികുതി കൂട്ടാനും ഭൂമിയുടെ ന്യായവിലയ്ക്കനുസരിച്ച് കെട്ടിട നികുതി നിർണയിക്കാനുള്ള തീരുമാനം കെട്ടിട ഉടമകളെ പ്രതിസന്ധിയിലാക്കും. സാധാരണക്കാരായ ഇടത്തര കെട്ടിട ഉടമകൾക്ക് ഇത് താങ്ങാനാവില്ലെന്നും ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
സർക്കാർ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംഘടനാ തലത്തിൽ നടക്കുന്ന സമരത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 9ന് രാവിലെ പത്തിന് കളക്ടറേറ്റിലേക്ക് പ്രകടനവും ധർണയും നടത്തും. വി.കെ. ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്യും. ഷാഫി പറമ്പിൽ എം.എൽ.എ, അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പഴേരി ഷരീഫ് ഹാജി പങ്കെടുക്കും. 15 വർഷം പഴക്കമുള്ള കെട്ടിടങ്ങൾക്ക് ആഢംബര നികുതി ഒഴിവാക്കുക, മാതൃക വാടക പരിഷ്‌കരണ ബില്ല് ഭേദഗതി കൂടാതെ പാസാക്കുക, വ്യാപാര ലൈസൻസ് പുതുക്കുമ്പോൾ കെട്ടിട ഉടമയുടെ സമ്മത പത്രം ആവശ്യമില്ലെന്ന ഉത്തരവ് റദ്ദാക്കുക തുടങ്ങി ആവശ്യങ്ങളും ഉന്നയിച്ചു.
വാർത്താ സമ്മേളനത്തിൽ സെക്രട്ടറി റീഗൾ മുസ്തഫ, ട്രഷറർ ഗിരീഷ് എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |