മേനോൻപാറ: സംസ്ഥാന അതിർത്തി പങ്കിടുന്ന ഒഴലപ്പതി-മേനോൻപാറ പാത തകർന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ദിവസേന നൂറ് കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന പ്രധാന പാതയായിട്ടും അധികൃതർ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. അതിനാൽ മിക്കപ്പോഴും ഭാരവാഹനങ്ങൾ ഉൾപ്പെടെയുള്ളവ പ്രദേശവാസികൾ തടയുന്നതും പതിവാണ്. അന്തർസംസ്ഥാന പാതയായതിനാൽ മിക്ക വാഹനങ്ങളും ഇതുവഴിയാണ് കടന്നുപോകുന്നത്. വലിയ കുഴികളിൽപെട്ട് ബസുകൾ അടക്കമുള്ള വലിയ വാഹനങ്ങൾ കേടുവരുന്നതും പതിവാണ്. ബസുകൾ കേടുവരുന്നത് സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതായി ഉടമകൾ പറയുന്നു.
വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള സ്ഥിരം യാത്രക്കാർക്കാണ് ഏറെ ദുരിതം അനുഭവിക്കേണ്ടി വരുന്നത്. തകർന്ന പാതയിലൂടെ സ്‌കൂൾ വാഹനങ്ങൾ ഓടാതായതോടെ വിദ്യാർത്ഥികൾക്ക് നടന്ന് പോകേണ്ട അവസ്ഥയാണുള്ളത്. വാഹനങ്ങൾ കടന്നുപോകുമ്പോൾ പൊടിപാറി വീടിനകത്തുപോലും എത്തുന്നതായി റോഡരികിലെ വീട്ടുകാർക്കും പരാതിയുണ്ട്.
നിർമ്മാണ പ്രവർത്തനങ്ങൾക്ക് തിരിച്ചടി
ചൊക്കന്നൂർ, വീരപ്പനൂർ, കിണറ്റിക്കടവ് ഭാഗങ്ങളിൽ നിന്ന് ഒഴലപ്പതിയിലൂടെയാണ് സംസ്ഥാനത്തേക്ക് നിർമ്മാണ പ്രവർത്തനങ്ങൾക്കാവശ്യമായ സാധന സാമഗ്രികൾ കൊണ്ടുവരുന്നത്. പാത തകർന്നതോടെ ഭാരവാഹനങ്ങൾ ഇതിലൂടെ വരാതായി. ഇതോടെ ജില്ലയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കാവശ്യമായ സാധനങ്ങൾ ലഭിക്കാത്ത സ്ഥിതിയായി. അതിനാൽ നിർമ്മാണ മേഖലയും പ്രതിസന്ധിയിലാണ്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ക്രഷർ യൂണിറ്റികളിലേക്കുള്ള കല്ലുകൾ വരാത്തതിനാൽ വില വർദ്ധിക്കുകയും ചെയ്തു.
10 കിലോമീറ്റർ ദൂരം മാത്രമുള്ള പാത പൂർണമായി നവീകരിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിച്ചുവെങ്കിലും അംഗീകാരം ലഭിച്ചില്ല. എന്നാൽ അറ്റകുറ്റപ്പണി നടത്തുന്നതിന് അംഗീകാരം ലഭിക്കുകയും പണികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
- ഷെമി, പി.ഡബ്ല്യു.ഡി മെയിന്റനൻസ് അസി.എക്സിക്യുട്ടീവ് എൻജിനിയർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |