പാലക്കാട്: ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങളായിട്ടും മിഴി തുറക്കാതെ നഗരത്തിലെ സി.സി.ടി.വി കാമറകൾ. നാലുവർഷം മുമ്പ് ആരംഭിച്ച നഗരസഭയുടെ സി.സി.ടി.വി പദ്ധതിയിൽ നിലവിൽ തൂണുകൾ മാത്രമാണ് സ്ഥാപിച്ചിട്ടുള്ളത്. അഴിമതി ആരോപണം ഉയർന്നതോടെയാണ് കാമറ സ്ഥാപിക്കൽ മുടങ്ങിയത്.
2018ലാണ് ഭരണസമിതി കൊച്ചിൻ ഷിപ്പിയാർഡിന്റെ സഹായത്തോടെ 55 ഇടങ്ങളിൽ 177 സി.സി.ടി.വി കാമറ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്. 75 ലക്ഷം രൂപ എസ്റ്റിമേറ്റ് തുക കാണിച്ച് കരാർ വിളിച്ചു. 76 ലക്ഷം രൂപയ്ക്ക് സ്വകാര്യ സ്ഥാപനം കരാറെടുത്തു. 2019 ജനുവരിയിൽ കരാർ ഒപ്പുവയ്ക്കുമ്പോഴാണ് പരസ്യബോർഡ് സ്ഥാപിക്കുന്നത് കൂട്ടിച്ചേർത്തത്. ഭരണാനുമതി ലഭിക്കുന്ന വേളയിൽ ഈ നിബന്ധന ഉണ്ടായിരുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.
2020ൽ ഒലവക്കോട്ടും സായ് ജംഗ്ഷനിലും കാമറ ഉദ്ഘാടനം നടന്നു. നാലുവർഷം പിന്നിട്ടും ബാക്കി എവിടെയും സി.സി.ടി.വി സ്ഥാപിച്ചില്ല. ഒരേ സമയം വിവിധ സ്ഥലങ്ങളിലെ സംഭവങ്ങളെക്കുറിച്ച് അറിയാൻ ടൗൺ സൗത്ത് സ്റ്റേഷനിലെ പൊലീസ് കൺട്രോൾ റൂമിലാകും കാമറകളുടെ നിരീക്ഷണ സംവിധാനം ഒരുക്കുകയെന്ന് പ്രഖ്യാപനത്തിൽ പറഞ്ഞിരുന്നു. മുഴുവൻ കാമറകളും പ്രവർത്തിക്കാത്തത് പദ്ധതിയെ പിന്നോട്ടടിച്ചു. താണാവ് മുതൽ കൽമണ്ഡപം വരെ സ്ഥാപിച്ച സി.സി.ടി.വികളിൽ പലതും കേടുവന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |