നെന്മാറ: രണ്ടാംവിള ജലസേചനത്തിനുള്ള സമയം അടുക്കുമ്പോഴും പോത്തുണ്ടി കനാലുകൾ വൃത്തിയാക്കുന്നതിന് കരാറായില്ല. അണക്കെട്ടിൽ നിന്നുള്ള പ്രധാന കനാലുകളിൽ പലതിലും ചെടികൾ വളർന്ന് നീരൊഴുക്കിന് തടസമുണ്ട്. ആവർത്തന തൊഴിൽ ഒഴിവാക്കണമെന്ന നിർദ്ദേശം മൂലം തൊഴിലുറപ്പ് തൊഴിലാളികളെ കനാൽ വൃത്തിയാക്കുന്ന ജോലിയിൽ നിന്ന് മാറ്റിനിറുത്തിയിരിക്കുകയാണ്.
ആവശ്യമായ ഫണ്ട് ലഭിക്കാത്തതാണ് കനാലുകൾ വൃത്തിയാക്കുന്നതിന് കരാർ നൽകാൻ തടസമെന്ന് ജലസേചന വകുപ്പ് അധികൃതർ പറയുന്നു. ഡാം അടിയന്തര പരിപാലനത്തിന് നീക്കി വെച്ച കരുതൽ ഫണ്ട് ഉപയോഗിച്ച് കനാലുകൾ വൃത്തിയാക്കുന്നതിന് നിർദ്ദേശം വന്നിട്ടുണ്ടെന്നും പറയുന്നു. ഈ തുക അവിചാരിതമായി കനാലുകൾ തകരുകയോ ഡാമിലെ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്യുന്നതിനുള്ളതാണ്.
സബ് കളക്ടറുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പാലക്കാട് യോഗം ചേർന്നെങ്കിലും രണ്ടാം വിള ജലവിതരണത്തെ കുറിച്ച് തീരുമാനമായില്ല. ദുർബലമായ തുലാമഴയിൽ പാടങ്ങളിൽ വെള്ളമില്ലാത്തതും ഞാറ്റടി വളർച്ചയെത്തിയതും മൂലം കർഷകർ ആശങ്കയിലാണ്. കനാലുകൾ വൃത്തിയാക്കാതെ തന്നെ മംഗലം ഡാമിൽ നിന്ന് കഴിഞ്ഞ ദിവസം വെള്ളം തുറന്നുവിട്ടിരുന്നു.
പരിപാലന കരാറായി
വെള്ളം തുറന്നു വിടുന്നതിന് മുന്നോടിയായി കനാലുകൾ വൃത്തിയാക്കുന്ന പണി ആരംഭിച്ചില്ലെങ്കിലും തുറന്ന ശേഷമുള്ള പരിപാലനത്തിന് ഒരുക്കമായിട്ടുണ്ട്. പോത്തുണ്ടി അണക്കെട്ട് പരിധിയിൽ ആവശ്യത്തിന് ഫീൽഡ് ജീവനക്കാരില്ലാത്തതിനാൽ കനാലുകളിലെ ഷട്ടറുകളുടെയും ഫീൽഡ് ബൂത്തുകളും തുറക്കാനും അടയ്ക്കാനും വെള്ളം ഒഴുകുമ്പോൾ കനാലിൽ അടിഞ്ഞുകൂടുന്ന തടസങ്ങൾ നീക്കുന്നതിനും വലതുകര കനാലിലും ഇടതുകര കനാലിലും മേൽനോട്ടത്തിനായി പ്രത്യേകം കരാർ തൊഴിലാളികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |