ഷൊർണൂർ: തനത് വരുമാനം വർദ്ധിപ്പിക്കുന്നതിൽ പരാജയം മൂലം ഷൊർണൂർ നഗരസഭയിൽ ശുചീകരണ തൊഴിലാളികൾക്ക് പോലും മൂന്ന് മാസമായി ശമ്പളമില്ല. നഗരസഭാ കൗൺസിലർമാർക്ക് നൽകുന്ന ഓണറേറിയം അവസാനം ലഭിച്ചത് ഓണത്തിനാണ്. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പദ്ധതി തയ്യാറാക്കാതെ കടുത്ത അലംഭാവവുമായി മുന്നോട്ട് പോവുകയാണ് നഗരസഭാ ഭരണസമിതി.
അതിരാവിലെ ശുചീകരണ പ്രവൃത്തികൾ ആരംഭിക്കുന്ന തൊഴിലാളുടെ അന്നംമുട്ടിക്കുകയാണ് ഭരണസമിതി. ഈ ദുരവസ്ഥ പരിഹരിക്കാൻ നാഥനില്ലാത്ത സ്ഥിതിയാണ് ഷൊർണൂർ നഗരസഭയിൽ. നഗരസഭയിൽ നിന്നുകിട്ടുന്ന ശമ്പളത്തെ മാത്രം ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങൾ അന്നത്തിനും ആശുപത്രി ചെലവിനും മറ്റു അത്യാവശ്യകാര്യങ്ങൾക്കും പണത്തിന് വേണ്ടി നെട്ടോട്ടമോടുന്ന അവസ്ഥയാണ്. ഓരോ മാസവും കിട്ടേണ്ട ഓണറേറിയം യഥാസമയം ലഭിക്കാതെ നഗരസഭാംഗങ്ങൾ പൊതുജനങ്ങളുടെ ആവശ്യങ്ങൾക്കു മുന്നിൽ കടംപേറി മുന്നോട്ടുപോകുന്ന അവസ്ഥയാണ്. സ്വന്തം കാര്യം ആരോട് പറയാൻ എന്ന ഗതികേടിലാണ് ഓരോ നഗരസഭാംഗങ്ങളും.
നഗരസഭയുടെ തനത് ഫണ്ട് വർദ്ധിപ്പിക്കുന്നതിൽ ഗൗരവമായി നടപ്പാക്കേണ്ടവ പല പ്രതിപക്ഷ അംഗങ്ങളും ചൂണ്ടിക്കാണിക്കുമ്പോഴും അതെല്ലാം അവഗണിക്കുന്ന അവസ്ഥയാണെന്നാണ് പരാതി. നഗരസഭാ പ്രദേശത്ത് തൊഴിൽ നികുതി നൽകാൻ ബാദ്ധ്യസ്ഥരായ അഞ്ഞൂറോളം സ്ഥാപനങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് പറയപ്പെടുന്നു. നഗരസഭയുടെ ഉൾപ്രദേശങ്ങളിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങൾ നിലനിൽക്കുന്നതായി കണ്ടെത്തിയിട്ടും നടപടി എടുക്കുന്നില്ല. പലരുടെയും താത്പര്യങ്ങൾക്കനുസരിച്ച് ലൈസൻസ് ഫീസ് കുറച്ച് കൊടുക്കുന്ന പ്രവണതയുണ്ടെന്നും ആരോപണമുണ്ട്. നഗരസഭയുടെ ആസ്തി എത്ര എന്നോ എവിടെയെല്ലാമെന്നോ ഒരു ധാരണയും നഗരസഭക്ക് ഇല്ലെന്നുള്ളത് തനത് ഫണ്ട് വർദ്ധിപ്പിക്കാനുള്ള സ്ഥാപനങ്ങൾ വരാൻ മുഖ്യ തടസമായി നിൽക്കുന്നു. നഗരസഭാ കാര്യാലയം നിലനിൽക്കുന്ന സ്ഥലത്തിന്റെ ആധാരം തന്നെ എവിടെയെന്ന് ആർക്കും അറിയാത്ത അവസ്ഥയാണ് വർഷങ്ങളായി ഉള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |