പാലക്കാട്: ക്ഷീര കർഷകരെ ആശങ്കയിലാക്കി കന്നുകാലികളിലെ ചർമ്മ മുഴ രോഗം പടരുന്നു. ഒക്ടോബറിൽ തുടങ്ങിയ രോഗം ഇപ്പോഴും നിയന്ത്രണ വിധേയമല്ല. രോഗത്തെ തുടർന്ന് പാലുല്പാദനം കുറഞ്ഞു. ജില്ലയിൽ ഇതുവരെ ആയിരത്തോളം കന്നുകാലികൾക്ക് രോഗം ബാധിച്ചതായാണ് വിലയിരുത്തൽ. ശരീരം മുഴുവൻ പൊങ്ങി വരുന്ന മുഴകൾ മൃഗങ്ങളെ ഏറെ അസ്വസ്ഥരാക്കുന്നുണ്ട്. മുഴ പൊട്ടി വ്രണങ്ങളിൽ അണുബാധയ്ക്കും പഴുക്കാനുമുള്ള സാദ്ധ്യത കൂടുതലാണ്.
സമീപ ജില്ലകളിലും ചർമ്മ മുഴ സ്ഥിരീകരിച്ചിട്ടുണ്ട്. കിടാങ്ങളിലാണ് രോഗബാധ കൂടുതൽ.
വൈറസ് രോഗമായ ചർമ്മ മുഴ നിയന്ത്രിക്കാൻ വെറ്ററിനറി യൂണിവേഴ്സിറ്റിയുടെ സഹായത്തോടെ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം. കന്നുകാലി സമ്പത്തിൽ മുന്നിൽ നിൽക്കുന്ന ജില്ലയാണ് പാലക്കാട്. 1,76,000 കാലികളാണ് ജില്ലയിലുള്ളത്. രോഗം ബാധിച്ച കാലികളുടെ പാൽ നല്ല പോലെ തിളപ്പിച്ച ശേഷം ഉപയോഗിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
ലക്ഷണം
പനി, ശരീരത്തിലെ ചെറിയ വീക്കം, ശോഷണം, നീർബാധിച്ച ത്വക്ക്. വൈറസ് ബാധിച്ച് ഒരാഴ്ച കഴിഞ്ഞാണ് പനി ആരംഭിക്കുക. പാലുല്പാദനത്തിൽ കുറവ്, ന്യുമോണിയ, അകിടു വീക്കം എന്നിവയുമുണ്ടാകാം.
ചികിത്സ
രോഗലക്ഷണം കണ്ടെത്തുകയോ രോഗബാധ സംശയിക്കുകയോ ചെയ്ത കന്നുകാലികളെ പ്രത്യേകം മാറ്റി പാർപ്പിക്കണം.
ഉടൻ മൃഗഡോക്ടറുടെ സഹായം തേടണം.
ബ്ലീച്ചിംഗ് പൗഡറും മറ്റും ഉപയോഗിച്ച് തൊഴുത്തിൽ ശുചീകരണം നടത്തണം.
കന്നുകാലികൾ കഴിയുന്ന പരിസരം അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കണം. ഫിനോൾ 2%, സോഡിയം ഹൈപ്പോ ക്ലോറൈഡ് ലായനി 3%, സോഡിയം ഹൈഡ്രോക്‌സൈഡ് 2%, അലക്കുകാരം 4%, ഗ്ലൂട്ടാറൽ ഡിഹൈഡ് 2% എന്നിവ ഫലപ്രദമായ അണുനാശിനിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |