മുതലമട: കാലാബാട്ടി നെൽകൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കൃഷിഭവന്റെ നേതൃത്വത്തിൽ പത്തിച്ചിറയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഒറ്റഞാർ കൃഷിയിറക്കി. പത്തിച്ചിറക്കളത്തിൽ വി.ഭാസ്കരന്റെ കൃഷിയിടത്തിലാണ് ഒഡീഷയുടെ തനത് വിത്തിനമായ കാലാബാട്ടി കൃഷിയിറക്കിയത്.
150 ദിവസം മൂപ്പുള്ള നെല്ലിന് കറുപ്പ് നിറമാണ്. എക്സ്‌ട്രീം സൂപ്പർ മിറാക്കിൾ ഫുഡ് എന്നറിയപ്പെടുന്ന അരി വിറ്റാമിൻ ഇ, ബി, ഫൈബർ, ആന്റീ ഓക്സിഡന്റുകൾ എന്നിവയുടെ കലവറയാണ്. കിഴക്ക്, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും തെലുങ്കാനയിലും കൃഷി ചെയ്യുന്ന കാലാബാട്ടി അർബുദം, പ്രമേഹം, അമിതഭാരം, ഹൃദ്‌രോഗം, മലബന്ധം എന്നിവ പ്രതിരോധിക്കും. ഒരേക്കറിന് അഞ്ചുകിലോ വിത്ത് ഉപയോഗിച്ച് 1500 മുതൽ 1800 കിലോവരെ വിളവ് ലഭിക്കും.
നടീൽ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബേബി സുധ നിർവഹിച്ചു. വൈസ് പ്രസിഡന്റ് അലൈ രാജ് അദ്ധ്യക്ഷനായി. കൃഷി ഓഫീസർ സി.അശ്വതി, കൃഷി അസിസ്റ്റന്റ് കെ.സവിത, എൻ.രാധ, കെ.ജി.പ്രദീപ്കുമാർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |