ചിറ്റൂർ: കഴിഞ്ഞ രണ്ടു മാസമായി റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്നത് കൂടുതലും പച്ചരി. പുഴുക്കലരി തീരെ ലഭിക്കാറില്ലെന്നാണ് ജനങ്ങളുടെ വ്യാപകമായ പരാതി. കിഴക്കൻ മേഖലയിലെ പല റേഷൻ കടകൾക്കു മുന്നിലും റേഷൻ ഉപഭോക്താക്കളുടെ പ്രതിഷേധം തുടങ്ങിയിട്ടുണ്ട്. സാധാരണക്കാർ ഏറെയും റേഷൻ കടയിൽ നിന്നും ലഭിക്കുന്ന പുഴുക്കലരിയാണ് ചോറിന് ഉപയോഗിക്കുന്നത്. പൊതു മാർക്കറ്റിൽ നിന്നും പുഴുക്കലരി വാങ്ങണമെങ്കിൽ 40-45 രൂപ വരെ നൽകണം. ഇത്ര വലിയ സാമ്പത്തിക ബാദ്ധ്യത സാധാരണക്കാർക്ക് താങ്ങാവുന്നതിലുമപ്പുറമാണ്. റേഷൻ കടകളിൽ പുഴുക്കലരി ലഭിക്കാതായതോടെ പൊതുമാർക്കറ്റിൽ അരിവില വീണ്ടും വർദ്ധിക്കുന്നതായും പരാതിയും ഉണ്ട്. ജനുവരിയിൽ വിതരണം ചെയ്യാനായി
എഫ്.സി.ഐ ഗോഡൗണുകളിലും റേഷൻ ഡിപ്പോയിലും കേന്ദ്ര സംസ്ഥാന വിഹിതമായി എത്തിയിരിക്കുന്നതും മുഴുവൻ പച്ചരിയാണെന്നാണ് ആക്ഷേപം. ക്രിസ്മസ് ആഘോഷങ്ങൾ അടുത്തിരിക്കെ പുഴുക്കലരിക്കായി സാധാരണക്കാർക്ക് പൊതുമാർക്കറ്റിനെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ഇത് വലിയ സാമ്പത്തിക പ്രയാസങ്ങൾ ഉണ്ടാക്കുന്നതാണെന്ന് ജനങ്ങൾ പരാതിപ്പെട്ടു. വടകരപ്പതി, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ പഞ്ചായത്തുകളിൽ ബഹുഭൂരിപക്ഷം ആളുകളും ക്രിസ്മസ് ആചരിക്കുന്നവരാണ്. ഇതിനിടയിലാണ് റേഷൻ കടകളിൽ നിന്നും മട്ടയരി ഉൾപ്പെടെയുള്ള പുഴുക്കലരി ലഭ്യമാകാത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |