വടക്കഞ്ചേരി: നാളികേര സംഭരണത്തിന്റെ കൈകാര്യച്ചെലവ് അനുവദിക്കുന്നതിൽ വീണ്ടും പ്രതിസന്ധി. നിവലിൽ മൂന്നുമാസത്തെ കുടിശിക ലഭിക്കാനുണ്ടെന്ന് കർഷകർ. ഓരോ സമിതിക്കും ഒരുലക്ഷം രൂപയിലധികം ഇതിനോടകം കയറ്റുകൂലിയായും മറ്റും ചെലവായിട്ടുണ്ട്. കേരഫെഡിന്റെ നേതൃത്വത്തിൽ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിലിന്റെ (വി.എഫ്.പി.സി.കെ) കീഴിലുള്ള സ്വാശ്രയ കർഷക സമിതികൾ വഴിയാണ് നാളികേര സംഭരണം നടക്കുന്നത്.
ജൂണിലാണ് കേരഫെഡ് പച്ചത്തേങ്ങ സംഭരണം ആരംഭിച്ചത്. ഇതുവരെ മൂന്നുമാസത്തെ കൈകാര്യച്ചെലവ് മാത്രമാണ് ലഭിച്ചത്. തുക ലഭിക്കാത്തതിനെതിരേ സമിതി ഭാരവാഹികൾ പ്രതിഷേധം ഉയർത്തിയതോടെയാണ് കേരഫെഡ് മൂന്നുമാസത്തെ പണം അനുവദിച്ചത്. സംഭരണവിലയുടെ അഞ്ചുശതമാനമാണ് കൈകാര്യച്ചെലവായി നൽകുന്നത്. കിലോഗ്രാമിന് 32 രൂപയാണ് സംഭരണവില. ഒരുവർഷം ഒരു തെങ്ങിൽ നിന്ന് 50 നാളികേരമെന്ന സംഭരണപരിധി 70 ആക്കി ഉയർത്തിയിട്ടുമുണ്ട്. ജില്ലയിൽ ഇതുവരെ 1,600 ടൺ നാളികേരം സംഭരിച്ചു. ജില്ലയിൽ 17 സ്വാശ്രയ കർഷക സമിതികളിൽ സംഭരണം നടക്കുന്നുണ്ട്. പച്ചക്കറികൾ വിറ്റുലഭിക്കുന്ന പണമുപയോഗിച്ചാണ് സമിതികൾ നാളികേര സംഭരണത്തിന്റെ ചെലവുകൾ നടത്തുന്നത്. ഇങ്ങനെ അധികനാൾ തുടരാനാകാത്തതിനാൽ പണം ലഭിച്ചില്ലെങ്കിൽ സംഭരണം നിർത്തുകയല്ലാതെ മറ്റു വഴികളില്ലെന്ന് സമിതി ഭാരവാഹികൾ പറയുന്നു. കൈകാര്യച്ചെലവ് ലഭ്യമാക്കുന്നതിനുള്ള നടപടികൾ അവസാനഘട്ടത്തിലാണെന്നും ഉടൻതന്നെ അനുവദിക്കുമെന്നും വി.എഫ്.സി.കെ അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |