അലനല്ലൂർ: കന്നുകാലികളിൽ ചർമ്മ മുഴ വ്യാപകമാകുന്നത് ക്ഷീര കർഷകരെ ആശങ്കയിലാക്കുന്നു. ജില്ലയിലെ 18 ഓളം വിവിധ പഞ്ചായത്തുകളിലാണ് ഇതിനകം രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ജില്ലയിൽ ആകെ ഒരുലക്ഷത്തി എഴുപത്തി ആറായിരമാണ് കന്നുകാലികളുടെ എണ്ണം. ഇതിൽ നാലായിരത്തിലധികം കന്നുകാലികളിലാണ് രോഗം ബാധിച്ചിട്ടുള്ളത്. ഇവയിൽ അമ്പതിലധികം കന്നുകാലികൾക്ക് മരണവും സംഭവിച്ചിട്ടുണ്ട്.
കഴിഞ്ഞ സെപ്തംബർ മാസത്തിലാണ് ജില്ലയിൽ ആദ്യമായി രോഗം റിപ്പോട്ട് ചെയ്തത്. ചെറിയ രോഗലക്ഷണങ്ങൾ കാണിക്കുന്ന കന്നുകാലികളു ടെ എണ്ണം വരെ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും കൃത്യമായ വാക്സിൻ യജ്ഞത്തിലൂടെ വ്യാപനം നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അധികൃതർ പറയുന്നു. കൂടാതെ മലപ്പുറം, തൃശൂർ ജില്ലകളിലും രോഗം വ്യാപകമായി റിപ്പോട്ട് ചെയ്തിട്ടുണ്ട്. രണ്ട് വർഷം മുമ്പാണ് കേരളത്തിൽ ആദ്യമായി ചർമ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്. രോഗം ബാധിച്ച പശുവിന്റെ ഉമിനീരും മറ്റ് ശരീരസ്രവങ്ങളും കലർന്ന് രോഗാണുമലിനമായ തീറ്റകളും കുടിവെള്ളവും കഴിക്കുന്നതിലൂടെയും മറ്റ് പശുക്കളിലേക്ക് വൈറസ് വ്യാപനം നടക്കും. രോഗം കണ്ടെത്തിയ കാലികളിൽ പൂർണമായും സുഖപ്പെടാൻ ഒന്നര മാസമെടുക്കും.
രോഗലക്ഷണങ്ങൾ
കന്നുകാലികളുടെ തൊലിപ്പുറത്ത് ചെറിയ മുഴകൾ പ്രത്യക്ഷപ്പെടും. ഈ മുഴകൾ പഴുത്ത് വ്രണമാകുന്നതോടെ കാലികളുടെ ആരോഗ്യം ക്ഷയിക്കുകയും എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥയും ഉണ്ടാവുകും. തുടക്കത്തിൽ ഒന്നോ രണ്ടോ മുഴകൾ രൂപപ്പെട്ടത് പിന്നീട് ശരീരം മുഴുവൻ വ്യാപിക്കും. കറവപ്പശുക്കളാണെങ്കിൽ പാൽ ചുരത്തുന്നത് കുറയും. കണ്ണിൽനിന്നും മൂക്കിൽനിന്നും ഒരു തരം ദ്രാവകം ഒലിക്കും.
പ്രതിരോധിക്കാൻ
രോഗലക്ഷണങ്ങൾ കണ്ടെത്തുയോ രോഗബാധ സംശയിക്കുയോ ചെയ്ത കന്നുകാലികളെ പ്രത്യേകം മാറ്റിപ്പാർപ്പിച്ച് ചികിത്സയും പരിചരണവും നൽകണം. രോഗബാധയേറ്റ പശുക്കളുമായി മറ്റു മൃഗങ്ങൾക്ക് സമ്പർക്കമുണ്ടാവാനിടയുള്ള സാഹചര്യങ്ങൾ പൂർണമായും തടയണം. രോഗം ബാധിച്ച പശുക്കളുടെ പാൽ കിടാക്കൾ കൂടിക്കുന്നില്ലെന്ന് ഉറപ്പാക്കണം. മൃഗ ടോക്ടറുടെ നിർദേശപ്രകാരം മരുന്നുകൾ നൽകുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |