പട്ടാമ്പി: വ്യവസായങ്ങൾക്ക് പ്രശസ്തിയാർജ്ജിച്ച പ്രദേശമാണ് പറക്കുളം. കൊവിഡ് വരുത്തിവച്ച ഭീമമായ നഷ്ടത്തിൽ നിന്ന് കരകയറാനാകാതെ പ്രതിസന്ധിയിലാണ് തൃത്താലയിലെ കപ്പൂർ പറക്കുളത്തെ വ്യവസായ എസ്റ്റേറ്റിലെ സംരംഭകർ.
18 ഏക്കറിൽ വിസ്തൃതിയിൽ കിടക്കുന്ന പറക്കുളം വ്യവസായ എസ്റ്റേറ്റിൽ തുടക്കത്തിൽ 24 സംരംഭകരുണ്ടായിരുന്നെങ്കിൽ ഇന്നിപ്പോൾ അത് 10 എണ്ണമായി കുറഞ്ഞു. സാങ്കേതിക കാരണങ്ങൾ മാത്രമല്ല വ്യവസായ ശാലകൾക്ക് താഴുവീഴാൻ കാരണം. കൊവിഡ് വരുത്തിവച്ച കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്.
കൊവിഡിനെ തുടർന്നുണ്ടായ സമ്പൂർണ അടച്ചുപൂട്ടലിൽ ഉത്പാദനം പാടെ നിലച്ചു. ഒപ്പം വിതരണവും നിന്നു. വില്പനയ്ക്കു നൽകിയ ഉത്പന്നങ്ങൾക്കാണെങ്കിൽ മതിയായ വിലയും ലഭിച്ചില്ല. ഇതോടെ വായ്പയെടുത്ത തുകയ്ക്കുള്ള പലിശപോലും ബാങ്കുകളിൽ തിരിച്ചടയ്ക്കാൻ ആകാതെ പ്രതിസന്ധിയിലായി സംരംഭകർ. ലോക്ക് ഡൗൺ പിൻവലിച്ചെങ്കിലും കടബാദ്ധ്യതയിൽ നിന്ന് കരകയറാൻ ഭൂരിഭാഗം സംരംഭകർക്കും കഴിഞ്ഞിട്ടില്ലയ 2009 മുതൽ 2012 വരെ സജീവമായ വ്യവസായ മേഖലയാണിത്. ആയിരത്തോളം തൊഴിലാളികളുണ്ടായിരുന്നു മേഖലയിൽ. അന്ന് പാലക്കാട് ജില്ലാ വ്യവസായമേധാവിയും ഒറ്റപ്പാലം താലൂക്ക് ഉദ്യാഗസ്ഥരും സംരംഭകരും ഒറ്റക്കെട്ടായി പ്രശ്നങ്ങൾ നേരിട്ടപ്പോൾ പറക്കുളത്തിന്റെ മുഖച്ഛായതന്നെ മാറിയിരുന്നു.
1969 ലാണ് പറക്കുളത്ത് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനായി 18 ഏക്കർ സ്ഥലം ഏറ്റെടുത്ത പ്രഖ്യാപനംവരുന്നത്. 34 വർഷങ്ങൾക്കുശേഷം 2003ലാണ് പ്രവർത്തനം തുടങ്ങിയത്. ആദ്യഘട്ടത്തിൽ 24ൽ വ്യവസായ ശആലകൾ ആരംഭിക്കാൻ നീക്കം നടന്നെങ്കിലും മൂന്നെണ്ണം തുറക്കാനായില്ല. ട്രയൽ റൺ നടത്തിയിട്ടും തുറക്കാൻ പറ്റാത്ത ഏറ്റവും വലിയ വ്യവസായശാല ഇവിടെയുണ്ട്. 2012ന് ശേഷം ഇടയ്ക്കിടെ ജില്ലാ മേധാവിയുടെ തസ്തിക ഒഴിഞ്ഞുകിടന്നത് വ്യവസായങ്ങളുടെ താളംതെറ്റിച്ചു. സർക്കാർ വ്യവസായങ്ങൾ തുടങ്ങാനും പോഷിപ്പിക്കാനും മുമ്പ് എടുത്ത തീരുമാനങ്ങൾ പ്രഖ്യാപനങ്ങളായി മാറുന്നതിന്റെ ഉദാഹരണമാണ് ഇന്ന് പറക്കുളത്തെ എസ്റ്റേറ്റ്.
പറക്കുളത്തുപോയി സംരംഭകരെ നേരിട്ടുകണ്ട് കൂടിയാലോചനകൾ നടത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ കൂട്ടായ ശ്രമം ഉണ്ടാവുമെന്ന് ഒറ്റപ്പാലം താലൂക്ക് വ്യവസായകേന്ദ്രം അധികൃതർ വ്യക്തമാക്കുന്നു.
ആവശ്യങ്ങൾ നിരവധി
സർക്കാർ പ്രഖ്യാപനങ്ങൾ, ആനുകൂല്യങ്ങൾ എന്നിവ സംരംഭകർക്ക് വേണ്ടസമയത്ത് ലഭിക്കണം
സംരംഭകരുടെ വെല്ലുവിളികൾ മനസിലാക്കാൻ ബാങ്ക് മാനേജർമാരും ജീവനക്കാരും മുന്നോട്ടുവരണം
ചുവപ്പുനാടകൾ ഇല്ലാതാവാൻ വ്യവസായവകുപ്പിലെ ഉദ്യോഗസ്ഥരും ശ്രദ്ധിക്കണം
ജനപ്രതിനിധികളുടെ സജീവശ്രദ്ധ വേണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |