തിരുവല്ല : എം.സി റോഡും ടി.കെ റോഡും തിരുവല്ല - മാവേലിക്കര റോഡുമൊക്കെ നിലവാരമുയർത്തിയെങ്കിലും പ്രധാന പാതയായ തിരുവല്ല - മല്ലപ്പള്ളി - ചേലക്കൊമ്പ് റോഡിന്റെ വികസനം വൈകുന്നു. റോഡിന്റ നിലവാരം ഉയർത്താൻ കിഫ്‌ബി പദ്ധതിയിൽ 5 വർഷം മുമ്പ് പണം അനുവദിച്ചിട്ടും കേസുകളും മറ്റുമായി നിർമ്മാണം അനന്തമായി നീണ്ടുപോകുകയാണ്. സ്ഥലം ഏറ്റെടുപ്പു നടപടികൾ പൂർത്തിയാകാത്തതാണ് പ്രധാന കാരണം. റോഡ് ഇൻഫ്രാസ്ട്രക്ചർ കോർപറേഷൻ കേരള ലിമിറ്റഡ് (റിക്) ഉദ്യോഗസ്ഥർ റോഡിനാവശ്യമായ സ്ഥലം കണ്ടെത്തി കല്ലുകൾ സ്ഥാപിച്ചിരുന്നു. ഇതു പൂർത്തിയാക്കി ഏറ്റെടുക്കേണ്ട സ്ഥലം അളന്നു തിട്ടപ്പെടുത്തി സ്വകാര്യ വ്യക്തികൾക്ക് 2013ലെ എൽ.എ.ആർ.ആർ. ആക്ട് പ്രകാരം വിലനൽകി ഭൂമി ഏറ്റെടുക്കാനുമാണ് തീരുമാനം. എന്നാൽ സ്ഥലം അളന്നുതിട്ടപ്പെടുത്താൻ സർവേയറെ പോലും ലഭിച്ചിട്ടില്ല.
സ്ഥലത്തിന് വിലകിട്ടും
റോഡിന് നിലവിൽ 8 മുതൽ 10മീറ്റർ വരെ വീതിയുണ്ട്. ഏറ്റെടുക്കേണ്ടത് 12മീറ്റർ വീതിയാണ്. ഇതിൽ 7മീറ്റർ വീതിയിൽ ടാറിങും ഒന്നരമീറ്റർ വീതം ഷോൾഡറും നടപ്പാതയും വരും. എം.സി റോഡിൽ ദീപ ജംഗ്ഷനിൽ നിന്നാണു റോഡ് തുടങ്ങുന്നത്. ഇവിടെ എൻ.സി.സി ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിനു മുൻവശം ജല അതോറിറ്റി ഓഫീസിന്റെ മതിൽ വരെ ഏകദേശം 2 മീറ്റർ വരെ ഏറ്റെടുത്ത് ജംഗ്ഷൻ വിസ്തൃതി കൂട്ടി വികസിപ്പിക്കും. ഏറ്റെടുക്കുന്ന സ്ഥലത്തിനു വില കിട്ടുമെന്നതാണ് പ്രത്യേകത.
ഏറ്റെടുക്കും 2.384 ഹെക്ടർ
ജില്ലയിലെ തിരുവല്ല, കുറ്റപ്പുഴ, കുന്നന്താനം, കല്ലൂപ്പാറ, മല്ലപ്പള്ളി, ആനിക്കാട് എന്നീ വില്ലേജുകളിലും കോട്ടയം ജില്ലയിലെ പായിപ്പാട്, നെടുങ്കുന്നം എന്നീ വില്ലേജുകളിലുമായി 2.384 ഹെക്ടർ സ്ഥലമാണ് (5.89 ഏക്കർ) റോഡിന് ഏറ്റെടുക്കേണ്ടി വരുന്നത്. റിക് നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ ഏറ്റെടുക്കേണ്ട സ്ഥലം കല്ലുകൾ സ്ഥാപിച്ച് അടയാളപ്പെടുത്തിയിരുന്നു.
സാമൂഹികാഘാത പഠനം നടത്തി
റോഡ് പുനർ നിർമിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച് നിയമം നിഷ്കർഷിക്കുന്ന സാമൂഹിക ആഘാത പഠനം കളമശേരി കേന്ദ്രമായി പ്രവർത്തിക്കുന്ന രാജഗിരി എജ്യുക്കേഷണൽ ഓൾട്രനേറ്റീവ് ആൻഡ് കമ്യൂണിറ്റി ഹെൽത്ത് സർവീസസ് സൊസൈറ്റി നടത്തിയിരുന്നു. വസ്തു ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ ഹൈക്കോടതിയിൽ ഉള്ളതിനാൽ നിയമ വ്യവസ്ഥകൾ എല്ലാം പാലിച്ച് മാത്രമേ ഏറ്റെടുക്കൽ നടപടികൾ തുടരാവു എന്ന കോടതി നിർദേശത്തെ തുടർന്നാണ് സാമൂഹിക പഠനത്തിന് ഏജൻസിയെ നിശ്ചയിച്ചത്. പഠനം കഴിഞ്ഞു മാസങ്ങൾക്ക് മുൻപ് റിപ്പോർട്ടും കൈമാറി. തിരുവല്ല, മല്ലപ്പള്ളി താലൂക്ക് ആസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന പ്രാധാന്യമേറിയ റോഡിന്റെ വികസനം വൈകുന്നതിൽ പ്രതിഷേധം ശക്തമാണ്.
തിരുവല്ല - മല്ലപ്പള്ളി - ചേലക്കൊമ്പ്
നീളം : 20.4 കിലോമീറ്റർ,
വീതി : 12 മീറ്റർ,
ചെലവ് : 83 കോടി (കിഫ്‌ബി ഫണ്ട്)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |