മാരാമൺ: കൂട്ടായ്മയിലൂടെ ക്രിസ്തു കേന്ദ്രീകൃതമായ സാക്ഷ്യനിർവഹണം ലോകത്തിൽ പൂർണമാക്കണമെന്ന ആഹ്വാനത്തോടെ നൂറ്റി ഇരുപത്തെട്ടാമത് മാരാമൺ കൺവെൻഷൻ പമ്പാ മണൽപ്പുറത്ത് സമാപിച്ചു.
വ്യക്തിഗതമായ നേട്ടങ്ങളേക്കാൾ കൂട്ടായ്മയിലൂടെ ലഭിക്കുന്ന അനുഭവത്തിൽ ലോകം തന്നെ പുനക്രമീകരിക്കപ്പെടണമെന്ന് സമാപനസന്ദേശത്തിൽ മാർത്തോമ സഭാദ്ധ്യക്ഷൻ തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത പറഞ്ഞു. ദൈവ സൃഷ്ടിയെ മുഴുവൻ ഉൾക്കൊണ്ടുകൊണ്ടുള്ള പ്രവർത്തനമാണ് ഇന്നിന്റെ ആവശ്യം. സ്വാർത്ഥതയുടെ മതിൽക്കെട്ടുകളിൽ ഒതുങ്ങാതെ നിത്യജീവന്റെ അനുഭവത്തിലേക്ക് നയിക്കപ്പെടുന്നതാകണം വിശ്വാസികളുടെ ജീവിതമെന്നും അദ്ദേഹം പറഞ്ഞു.
ഓരോ വിശ്വാസിയിലും നിയേണ്ടത് ക്രിസ്തു സാദൃശ്യമാണ്. ജീവന്റെ സംരക്ഷണം മനുഷ്യന്റെ ഉത്തരവാദിത്വമാണെന്ന തിരിച്ചറിവ് നഷ്ടപ്പെടുത്തരുത്. സഹജീവികളോടുള്ള കരുതലും സ്‌നേഹവും അതിന്റേതായ അർത്ഥതലങ്ങളിൽ കണ്ടുകൊണ്ട് ജീവിക്കാനാകണമെന്നും ദൗത്യം തിരിച്ചറിഞ്ഞ് ദൈവത്തോടു ചേർന്നു സമൂഹനിർമ്മിതിക്കുവേണ്ടി യത്‌നിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത മുഖ്യസന്ദേശം നൽകി. ഇന്നലെ രാവിലത്തെ യോഗത്തിൽ ഡോ.യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത പ്രസംഗിച്ചു. സുവിശേഷ പ്രസംഗസംഘം ജനറൽ സെക്രട്ടറി റവ.ജിജി വർഗീസ് നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |