ഏഴംകുളം :കടമ്പനാട് -ഏഴംകുളം മിനി ഹൈവേക്ക് സമീപത്തെ കലുങ്ക് പാലത്തിന്റെ കൈവരി തകർന്നിട്ട് ആറുമാസങ്ങളായിട്ടും അധികൃതർ നടപടി എടുക്കുന്നില്ലെന്ന് പരാതി. വളവ് തിരിഞ്ഞു എത്തുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാൻ സാദ്ധ്യത ഏറെയാണ്. പാലത്തിന്റെ ഭാഗത്ത് കുറ്റിച്ചെടികൾ വളർന്നു പന്തലിച്ചു നിൽക്കുന്നതിനാൽ കലുങ്കിലെ അപകട സാദ്ധ്യത ഡ്രൈവർമാർക്ക് അറിയാൻ കഴിയില്ല. കടമ്പനാട് - ഏഴംകുളം മിനി ഹൈവേ കൂടി ആയതിനാൽ ഈ പ്രദേശം വഴി നിരവധി വാഹനങ്ങൾ കടന്നു പോവുന്നതാണ്.അധികൃതരിൽ നിന്ന് നടപടി ഉണ്ടാവണമെന്ന ആവശ്യം ശക്തമായതിന് പിന്നാലെ കലുങ്കിന് സമീപത്തായി രണ്ട് വീപ്പയും വള്ളിയും കെട്ടി നിറുത്തിയ നിലയിലാണ്. നിരവധി വിദ്യാർത്ഥികൾ ഈ റൂട്ടിൽ കൂടി ദിവസേന യാത്ര ചെയ്യുന്നതാണ്. റോഡ് പണി പുനരാരംഭിച്ച സമയത്ത് കൈവരിയുടെ പണി നടത്തിയില്ല എന്ന ആരോപണവും ശക്തമാണ്. രാത്രി കാലങ്ങളിൽ എത്തു വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാദ്ധ്യത ഏറെയുള്ളതിനാൽ അടിയന്തരമായി കലുങ്ക് പാലത്തിന്റെ കൈവരികൾ പണിത് അപകടങ്ങൾ ഒഴിവാക്കണമെന്ന ആവശ്യം ശക്തമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |