കോന്നി : നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരും പാണ്ടിമേളവും കുടമാറ്റവും കാഴ്ചയുടെ വിരുന്നൊരുക്കിയപ്പോൾ മലയാലപ്പുഴയിൽ പൂരം പെയ്തിറങ്ങി.
ദേവീക്ഷേത്രത്തിലെ പത്താം ഉത്സവത്തോട് അനുബന്ധിച്ചു ക്ഷേത്ര ഉപദേശകസമിതിയുടെയും നല്ലൂർ, ഇടനാട്, താഴം, ഏറം കരകളുടെയും നേതൃത്വത്തിലാണ് പൂരക്കാഴ്ച ഒരുക്കിയത്. വൈകിട്ട് 4 ഓടെ ഗജവീരന്മാർ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ മൈതാനത്തേക്ക് എത്തി. താമരക്കുടി വിജയൻ, പഞ്ചമത്തിൽ ദ്രോണ, പുതുപ്പള്ളി കേശവൻ, അമ്പാടി മാധവൻകുട്ടി, വെളിനല്ലൂർ മണികണ്ഠൻ എന്നീ ഗജവീരന്മാർ തിരുനടയിൽ എത്തി ദേവിയെ നമസ്കരിച്ച് പന്തിയിൽ അണിനിരന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ആനപ്രേമികൾ കൊമ്പൻമാരെ മൈതാനത്തേക്ക് വരവേറ്റത്. തിരുനടയിൽ എത്തി നമസ്കരിച്ച് പന്തിയിൽ നിന്നയുടനെ ആനയുടെ തലയെടുപ്പിന്റെ അളവെടുപ്പ് നടന്നു. എല്ലാ ആനകളും തലയുയർത്തിനിന്നു. ഏറ്റവും തലയെടുപ്പുള്ള പുതുപ്പള്ളി കേശവന് ദേവിയുടെ തിടമ്പ് എടുക്കാനുള്ള ഭാഗ്യം ലഭിച്ചു. ആർപ്പുവിളിയോടെയാണ് കിഴക്കേ നടയിലേക്ക് ഭക്തർ അവനെ വരവേറ്റത്. ദേവസ്വം അസി.കമ്മിഷണർ കെ.സൈനു രാജ്, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജി.ബിനുരാജ് , ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ദിലീപ് കുമാർ മലയാലപ്പുഴ, സെക്രട്ടറി മോഹനൻ കുറിഞ്ഞിപ്പുഴ എന്നിവരുടെ നേതൃത്വത്തിൽ ഗജവീരന്മാരെ പന്തിയിൽ എത്തിച്ചതോടെ പൂരം തുടങ്ങി. പാലക്കാട് നെന്മാറ വല്ലങ്ങി വേല മേള പ്രമാണി കല്ലൂർ ഉണ്ണിക്കൃഷ്ണനും തെക്കൻ പൂരങ്ങളുടെ മേള പ്രമാണി കടവൂർ അഖിൽ എന്നിവർ നയിച്ച 101 കലാകാരന്മാരുടെ പാണ്ടിമേളവും കുടമാറ്റവും വിസ്മയം തീർത്തു. കാഴ്ചശ്രീബലി, സേവ എന്നിവയ്ക്ക് ചേർത്തല മനോജ് ശശി, പട്ടാഴി ആർ.പ്രഭാത് നാഗസ്വരം, കാവാലം ബി. ശ്രീകുമാർ, മാവേലിക്കര ബി. കൃഷ്‌ണകുമാർ എന്നിവരുടെ തകിലും കൊഴുപ്പേകി. രാത്രി 9 ന് ശ്രീഭൂതബലി, പള്ളിവേട്ട എഴുന്നള്ളിപ്പ് എന്നിവയും നടന്നു. ഇന്ന് വൈകിട്ട് 3 ന് ആനയൂട്ടും 4ന് താഴം ചിറയിലേക്ക് ആറാട്ട് ഘോഷയാത്രയും നടക്കും. രാത്രി 10: 30 ന് തിരിച്ചെഴുന്നള്ളത്ത് നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |