മല്ലപ്പള്ളി : മനുഷ്യാവകാശ-സാമൂഹിക പ്രവർത്തനാണെന്ന് തെറ്റിദ്ധരിപ്പിച്ച് പണപ്പിരിവിനെത്തിയ യുവാവ് പൊലീസിനെ ആക്രമിച്ചതോടെ പിടിയിലായി. നാരകത്താനി ശീതക്കുളം വീട്ടിൽ മുഹമ്മദ് റഫീഖ് .സി.ഐ (37) നെയാണ് പൊലീസ് അറസ്റ്രുചെയ്തത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. എഴുമറ്റൂർ - പടുതോട് റോഡിൽ പുറ്റത്താനിക്ക് സമീപം പള്ളിക്കൽ അനീഷ് വീട് നിർമ്മിക്കുന്ന സ്ഥലത്താണ് ഇയാൾ തട്ടിപ്പു നടത്താനെത്തിയത്. റവന്യു വകുപ്പിന്റെ അനുമതിയോടെ മണ്ണ് നീക്കം ചെയ്ത് പണി നടക്കുകയാണിവിടെ. നിർമ്മാണത്തിനെതിരെ പരാതി നൽകുമെന്നും അത് ഒഴിവാക്കാൻ പണം നൽകണമെന്നുമാണ് ഇയാൾ പറഞ്ഞത്. ഇതോടെ വാക്കുതർക്കമായി. തുടർന്ന് പണി തടസപ്പെടുത്തുന്നതായി വീട്ടുകാർ പെരുമ്പെട്ടി പൊലീസിനെ അറിയിച്ചു. സ്ഥലത്തെത്തിയ പെരുമ്പെട്ടി എസ്.ഐ സുമേഷ്, എസ്.സി.പി.ഒ ജോൺസി ,സി.പി.ഒ അരുൺ എന്നിവരോടും ഇയാൾ അപമര്യാദയായി പെരുമാറി. അനുനയത്തിൽ സ്ഥലത്തുനിന്ന് മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ ഇയാൾ പൊലീസിനെ ആക്രമിച്ചതോടെയാണ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തത് . ആക്രമണത്തിൽ എസ്.ഐക്കും രണ്ട് പൊലീസുകാർക്കും നിസാര പരിക്കേറ്റു. ഇയാൾ ലഹരി ഉപയോഗിക്കാറുണ്ടെന്നും സമാനമായ രീതിയിൽ കീഴ് വായ്പൂര് പൊലീസിനോടും അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാനഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |