കർഷകരുടെ യാത്ര കാർബൈഡ് തോക്കുമായി
കോന്നി: കുമ്പളത്താമണ്ണിൽ കഴിഞ്ഞ ദിവസം കടുവ ആടിനെ കൊന്നതോടെ മലയാലപ്പുഴ പഞ്ചായത്തിലെ ജനങ്ങളും ഭീതിയിലായി. വടശേരിക്കര, മലയാലപ്പുഴ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമാണ് കുമ്പളത്താമൺ. വനമേഖലയോട് ചേർന്ന് റബ്ബർ തോട്ടങ്ങൾ ഏറെയുള്ള പ്രദേശമാണിത്. കുമ്പളത്താമൺ, മുക്കുഴി, തലച്ചിറ, പുതുക്കുളം, തെക്കുംമല,വട്ടത്തറ തുടങ്ങിയ പ്രദേശങ്ങളിൽ നിരവധി ക്ഷീര കർഷകരാണുള്ളത്. ആട് , പശു. എരുമ എന്നിവയെ വളർത്തിയാണ് ഇവർ ഉപജീവനം കഴിക്കുന്നത്. ഇവയെ പ്രദേശത്തെ റബ്ബർ തോട്ടങ്ങളിൽ മേയാൻ വിടുന്നത് പതിവാണ്. കുമ്പളത്താമണ്ണിൽ കടുവയിറങ്ങിയതോടെ ഇതിന് ക്ഷീരകർഷകർ ഭയക്കുകയാണ്. മിക്ക റബ്ബർ തോട്ടങ്ങളിലും കാട് വളർന്നുനിൽക്കുകയാണ്. റബ്ബർ തോട്ടങ്ങളിൽ മേയാൻ വിടുന്ന വളർത്തുമൃഗങ്ങൾക്ക് കാർബൈഡ് തോക്കുകളുമായി കർഷകർ കാവലിരിക്കും. കടുവയെത്തിയാൽ ഇതുകൊണ്ട് ഫലമില്ലെങ്കിലും ശബ്ദമുണ്ടാക്കി ഒരു പരിധിവരെ പിന്തിരിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
കാർബൈഡ് തോക്ക്
പി.വി.സി പൈപ്പും ഗ്യാസ് ലൈറ്ററും ഇൻസുലേഷൻ ടേപ്പും ഉപയോഗിച്ചാണ് കാർബൈഡ് തോക്ക് നിർമ്മിക്കുന്നത്. വന്യമൃഗങ്ങളെ ശബ്ദമുണ്ടാക്കി തുരത്താൻ ഇത് ഉപയോഗിക്കുന്നു. അൽപം കാത്സ്യം കാർബൈഡും വെള്ളവും തോക്കിനുള്ളിൽ നിക്ഷേപിച്ച് ഗ്യാസ് ലൈറ്റർ അമർത്തിയാൽ ഇതിൽ നിന്ന് വലിയ ശബ്ദത്തിൽ തീ തുപ്പും.
ഇന്നലെയും കണ്ടെന്ന് അഭ്യൂഹം
റാന്നി: ഇന്നലെ വെളുപ്പിനും യാത്രക്കാർ ചമ്പോൺ ഭാഗത്ത് കടുവയെ കണ്ടെന്നു പറഞ്ഞതോടെ വടശ്ശേരിക്കര, മാടമൺ മേഖലകളിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ തെരച്ചിൽ നടത്തി. എന്നാൽ കടുവയുടെ സാന്നിദ്ധ്യമുള്ളതിന്റെ സൂചനകൾ ലഭിച്ചില്ല. വടശേരിക്കര ടൗണിന് ഏതാനും കിലോമീറ്റർ അടുത്ത് രണ്ട് ആടുകളെ കടുവ കൊലപ്പെടുത്തിയിരുന്നു. ആദ്യം ആക്രമണം നടന്ന ബൗണ്ടറി ചെമ്പരത്തിമൂട്ടിലും രണ്ടാമത് ആക്രമണം നടന്ന കുമ്പളത്താമണ്ണിലുമാണ് വനം വകുപ്പ് കൂടുകൾ സ്ഥാപിച്ചിരിക്കുന്നത്.
വെടിവച്ചു കൊല്ലണം: എം.എൽ.എ
റാന്നി: കടുവയെ വെടിവച്ചുകൊല്ലാൻ പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കണമെന്ന് അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ ആവശ്യപ്പെട്ടു.
. കടുവയെ പിടികൂടാൻ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. കേന്ദ്ര വനം നിയമത്തിലെ സങ്കീർണതകൾ പരിഹരിച്ച് കടുവയെ കണ്ടാലുടൻ വെടിവയ്ക്കുന്നതിന് ഉത്തരവിറക്കണം. വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രനോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി വിദഗ്ദ്ധസംഘത്തെ നിയോഗിക്കുകയും ചെയ്യണം. ഇനിയും കടുവ നാട്ടിലിറങ്ങിയ വിഹരിച്ചാൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യത ഏറെയാണെന്ന് എം.എൽ.എ പറഞ്ഞു.
കോൺഗ്രസ് കളക്ടറേറ്റ് മാർച്ച് നടത്തും
പത്തനംതിട്ട: വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിൽ ജില്ലാ കളക്ടറേറ്റിലേക്ക് മാർച്ചും, ധർണ്ണയും നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.
വടശേരിക്കര ബൗണ്ടറിക്ക് സമീപം കടുവ വളർത്തുമൃഗങ്ങളെ കൊന്ന സംഭവം ജനങ്ങളിൽ ഭീതി ഉളവാക്കിയിരിക്കുകയാണ്. കർഷകർക്ക് റബർ ടാപ്പ് ചെയ്യുന്നതിനോ കാർഷിക വൃത്തി ചെയ്യുന്നതിനോ കഴിയാതെ ജീവിതമാർഗം തന്നെ ഇല്ലാതായിരിക്കുകയാണ്. സ്‌കൂളുകൾ തുറക്കുന്ന തീയതി അടുത്തതോടെ കുട്ടികളെ സ്‌കൂളുകളിലേക്ക് വിടുന്നതിന്റെ ഭയപ്പാടിലാണ് രക്ഷകർത്താക്കളെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |