തിരുവല്ല: എസ്.സി.എസ് സ്‌കൂൾ മൈതാനം അക്ഷരാർത്ഥത്തിൽ നവകേരള സദസിനായി പതിനായിരങ്ങളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞു. നവകേരള സദസിനെ വരവേൽക്കാൻ ഉച്ചമുതൽ തിരുവല്ല ഒരുങ്ങിയെങ്കിലും മന്ത്രിസഭാംഗങ്ങൾ എത്തിച്ചേർന്നത് 6നു ശേഷമാണ്. ജില്ലാ കളക്ടർ പി. ബിജുവിന്റെ സ്വാഗതത്തോടെ സമ്മേളനം ആരംഭിച്ചു. തുടർന്ന് മാത്യു ടി.തോമസ്, മന്ത്രിമാരായ റോഷി അഗസ്റ്റിൻ, പി. ബാലഗോപാൽ എന്നിവരുടെ പ്രസംഗം കഴിഞ്ഞ് മന്ത്രി പി.പ്രസാദിന്റെ പ്രസംഗം തുടങ്ങിയപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും വേദിയിലേക്ക് എത്തിച്ചേർന്നത്. കേരളത്തിന്റെ തനത് കലാരൂപവും തിരുവല്ലയിൽ നിത്യവും അരങ്ങേറുന്നതുമായ കഥകളിയിലെ കലാകാരന്മാർ ചേർന്നാണ് മുഖ്യമന്ത്രിയെയും മറ്റും വേദിയിലേക്ക് സ്വീകരിച്ച് ആനയിച്ചത്. തുടർന്ന് മന്ത്രിമാരെയെല്ലാം പുഷ്പവും പുസ്തകവും നൽകി സ്വീകരിച്ചു. തുടർന്ന് മുഖ്യമന്ത്രി 35 മിനിറ്റോളം സദസിനെ അഭിസംബോധന ചെയ്തു. കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനയാണ് പ്രസംഗത്തിൽ മുഖ്യമായും ചൂണ്ടിക്കാട്ടിയത്. ഇതിന് കേരളത്തിലെ പ്രതിപക്ഷവും കൂട്ടുനിൽക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുടർന്ന് കലാകാരന്മാർ വരച്ച പിണറായി വിജയന്റെ ചിത്രങ്ങൾ കൈമാറി. നിയോജകമണ്ഡലത്തിലെ ആനിക്കാട് പനപ്ലാവിൽ രാധാമണി അമ്മയ്ക്ക് മുഖ്യമന്ത്രി പട്ടയം നൽകി. മുഖ്യമന്ത്രി വേദി വിട്ടതോടെ കലാപരിപാടികൾ തുടർന്നു. കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമ്മസേന, വീട്ടമ്മമാർ, യുവതീ യുവാക്കൾ, കുട്ടികൾ ഉൾപ്പെടെയുള്ളവർ സദസിൽ നിറഞ്ഞിരുന്നു. വേദിയിൽ സജ്ജീകരിച്ച 20 കൗണ്ടറുകളിലൂടെ നൂറുകണക്കിന് ആളുകൾ പരാതികൾ നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |