തിരുവല്ല: സാമൂഹ്യ, ആത്‌മീയ രംഗങ്ങളിൽ ബിലീവേഴ്‌സ് ചർച്ച് വളർന്ന് പന്തലിച്ചപ്പോഴും സഭയുടെ പരമാദ്ധ്യക്ഷൻ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പൊലീത്ത ജന്മനാടിനെ മറന്നില്ല. സേവന സന്നദ്ധമായ സഭയുടെ കാരുണ്യ പ്രവർത്തനങ്ങളിലൂടെ വലിയൊരു വിഭാഗം വിശ്വാസികൾ മെത്രാപ്പോലീത്തയിൽ ആകൃഷ്ടരായി. അപ്പർകുട്ടനാട്ടിലെ നിരണം ഗ്രാമത്തിലെ മാർത്തോമ്മാ വിശ്വാസികളായ കടപ്പിലാരിൽ വീട്ടിൽ ചാക്കോ പുന്നൂസിന്റെ മകനായി 1950ലാണ് യോഹന്നാൻ ജനിച്ചത്. താറാവ് കൃഷി ഉപജീവനമാക്കിയ കുടുംബത്തിൽ വളർന്ന് കൗമാരത്തിൽ അദ്ദേഹം ബൈബിൾ പ്രഘോഷണത്തിലേക്ക് തിരിഞ്ഞു. കവലകളിൽ സുവിശേഷം പ്രസംഗകനായാണ് തുടക്കം. 16-ാമത്തെ വയസിൽ ഓപ്പറേഷൻ മൊബിലൈസേഷൻ എന്ന തിയോളജിക്കൽ സംഘടനയിൽ ചേർന്നത് യോഹന്നാന്റെ ജീവിതത്തിൽ വഴിത്തിരിവായി. ഡബ്ലു.എ ക്രിസ്വെൽ എന്ന വിദേശിക്കൊപ്പം അമേരിക്കയിൽ വൈദിക പഠനത്തിന് ചേർന്നു. 1974ൽ അമേരിക്കയിലെ ഡള്ളാസിൽ ദൈവശാസ്ത്രപഠനം ആരംഭിച്ചു. ചെന്നെ ഹിന്ദുസ്ഥാൻ ബൈബിൾ കോളജിൽനിന്ന് ഡിഗ്രി കരസ്ഥമാക്കിയ യോഹന്നാൻ നേറ്റീവ് അമേരിക്കൻ ബാപ്പിസ്റ്റ് ചർച്ചിൽ പാസ്റ്ററായും പിന്നീട് വൈദിക ജീവിതം നടത്തുകയുണ്ടായി. ഓപ്പറേഷൻ മൊബിലൈസേഷൻ യോഹന്നാനൊപ്പം സേവനം ചെയ്ത ഗിസല്ലയെ യോഹന്നാൻ അവരുടെ ജന്മദേശമായ ജർമ്മനിയിൽവെച്ച് വിവാഹം കഴിച്ചത് ജീവിതത്തിൽ നിർണ്ണായകമായ വഴിത്തിരിവായി.
ഗോസ്പൽ ഫോർ ഏഷ്യയിലൂടെ വളർച്ച
ബിലീവേഴ്‌സ് ചർച്ചിന്റെ വളർച്ചയ്ക്ക് അടിസ്ഥാനമായത് ഗോസ്പൽ ഫോർ ഏഷ്യയാണ്. 1978ൽ ഭാര്യ ഗിസല്ലയുമായി ചേർന്ന് ടെക്സാസിൽ ഗോസ്പൽ ഫോർ ഏഷ്യ എന്ന സ്ഥാപനം സ്ഥാപിച്ചു. ഭാര്യയോടൊപ്പം സുവിശേഷ പ്രവർത്തനം ആരംഭിച്ച കെ.പി യോഹന്നാൻ വർഷങ്ങൾ നീണ്ട വിദേശവാസത്തിനുശേഷം 1983ൽ തിരുവല്ല നഗരത്തിനോട് ചേർന്ന മഞ്ഞാടിയിൽ ഗോസ്പൽ ഏഷ്യയുടെ ആസ്ഥാനം നിർമ്മിച്ച് കേരളത്തിലെ പ്രവർത്തനം ആരംഭിച്ചു. ആത്മീയയാത്രയെന്ന പ്രതിദിന സുവിശേഷ പ്രഘോഷണം റേഡിയോയിലൂടെ അവതരിപ്പിച്ചു. സവിശേഷമായ ശൈലിയിലൂടെ അദ്ദേഹം സുവിശേഷ വേലയിലേർപ്പെട്ടു. തിരുവല്ല സബ് രജിസ്ട്രാർ ഒാഫീസിൽ 1980ൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചിരുന്ന ഒരു സ്ഥാപനമാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഗോസ്പൽ മിനിസ്ട്രി എന്ന സന്നദ്ധ സംഘടന. തിരുവല്ല നിരണം കടപ്പിലാരിൽ വീട്ടിൽ ചാക്കോ പുന്നൂസിന്റെ മക്കളായ കെ.പി.ചാക്കോ, കെ.പി.യോഹന്നാൻ, കെ.പി.മാത്യു എന്ന മൂന്ന് സഹോദരന്മാരിലൂടെ ഈ സംഘടന രൂപംകൊണ്ടു. 2003ൽ ആത്മീയയാത്ര, ബിലീവേഴ്‌സ് ചർച്ച് എന്ന പേരിൽ ഒരു എപ്പിസ്‌ക്കോപ്പൽ സഭയായി മാറി. ആ സമയത്ത് ബിലീവേഴ്സ് ചർച്ചിൽ മെത്രാനില്ലായിരുന്നു. പിന്നീട് നിരവധി രാജ്യങ്ങളിൽ ശാഖകളുള്ള സഭയുടെ തലവനായി മാർ അത്തനേഷ്യസ് യോഹാൻ മെത്രാപൊലീത്ത പ്രഥമൻ അഭിഷിക്തനായി. സി.എസ്‌ഐ സഭയുടെ മോഡറേറ്ററായിരുന്ന ബിഷപ്പ് കെ.ജെ. സാമുവലാണ് അദ്ദേഹത്തെ അഭിഷേകം ചെയ്തത്. 2017ൽ ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് ആയി മാറി. നിലവിൽ സഭയിൽ 30 ബിഷപ്പുമാരുണ്ട്. സഭയുടെ പ്രവർത്തനങ്ങൾ ഇന്ത്യയിലെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും നേപ്പാളിലും ശക്തമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |