അടൂർ : പ്രാഥമിക വിദ്യാഭ്യാസമില്ലാത്ത കുഞ്ഞുമോൾക്ക് കാഴ്ചകളെല്ലാം കവിതകളാണ്. എഴുത്തും വായനയും അറിയാത്തതിനാൽ മനസിൽ കുറച്ചിട്ട് ചൊല്ലുന്നതാണ് ശൈലി. കടമ്പനാട് വിവേകാനന്ദ എൽ.പി സ്‌കൂളിലെ ശുചീകരണ തൊഴിലാളിയായ കുഞ്ഞുമോളുടെ കവിതകൾ കുട്ടികൾക്കും അദ്ധ്യാപകർക്കും ഏറെ പ്രിയമായിരിക്കുന്നു. മനസിൽ കുറിക്കുന്ന കവിതകൾ മറക്കാതെ വീണ്ടും വീണ്ടും ചൊല്ലുമ്പോൾ കേട്ടിരിക്കാനും ആളുണ്ട്. മനസിലെ കവിതകൾ കടലാസിലാക്കാനും ആഗ്രഹമുണ്ട്. ഇതിനായി അക്ഷരം പഠിക്കാനുള്ള ശ്രമത്തിലാണ് ഇൗ നാൽപ്പത്തേഴുകാരി. വിവേകാനന്ദ സ്‌കൂളിലെ വിദ്യാർത്ഥിനി ശിവന്യ കുഞ്ഞുമോളെ അക്ഷരം പഠിപ്പിക്കാനുള്ള ശ്രമത്തിലാണിപ്പോൾ. പിന്തുണയുമായി അദ്ധ്യാപകൻ രതീഷ് സംഗമവും ഒപ്പമുണ്ട്. കടമ്പനാട് ഗവണ്മെന്റ് സ്‌കൂളിലും ആഴ്ചയിൽ രണ്ടുദിവസം കുഞ്ഞുമോൾ ശുചീകരണത്തിനായി പോകും. രണ്ട് സ്‌കൂളുകളിൽ നിന്ന് ലഭിക്കുന്ന വരുമാനമാണ് ജീവിതമാർഗം.
ദാരിദ്രവും കടന്ന്...
മണ്ണടി കന്നിമല സന്തുഭവനത്തിൽ കൂലിപ്പണിക്കാരായ ഡാനിയേലിന്റെയും അമ്മ സാറാമ്മയുടെയും ആറ് മക്കളിൽ മൂത്തവളാണ് കുഞ്ഞുമോൾ. ദാരിദ്രം നിറഞ്ഞതായിരുന്നു ബാല്യകാലം. അദ്ധ്യാപകരുടെ അടിപേടിച്ച് സ്‌കൂൾ ജീവിതം അവസാനിപ്പിച്ചു. പിന്നീട് വീടിനടുത്തുള്ള പാറമടയിൽ തൊഴിലാളിയായി. വർഷങ്ങൾ നീണ്ട പാറപ്പണിയിൽ മിച്ചംവച്ച് അനിയത്തിമാരുടെ വിവാഹം നടത്തി. കൂലിപ്പണിക്കാരനായ സാംകുട്ടിയായിരുന്നു ഭർത്താവ്. സാംകുട്ടി കഴിഞ്ഞ വർഷം മരിച്ചു. മക്കൾ : സന്തു, സജി, സനിൽ.
മണ്ണടി കന്നിമലയിലെ സത്യസഭ എന്ന ആത്മീയ കേന്ദ്രത്തിലെ ഗുരുവാണ് കുഞ്ഞുമോളെ സ്വാധീനിച്ച വ്യക്തി. ഗുരുവിന്റെ പ്രഭാഷണങ്ങൾ ചിന്തിക്കാനും കവിതകൾ മനസിൽ കുറിക്കാനും പ്രേരണയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |