കോന്നി: ഫാർ സായിപ്പ്.... ഈ പേരിനോട് കോന്നിക്ക് ഇന്നുമുണ്ട് ഏറെ സ്നേഹം. ബ്രിട്ടീഷ് ഭരണകാലത്ത് മലയോര മേഖലയുടെ വികസനത്തിന് നിരവധി സംഭാവനകൾ ചെയ്ത ഫാർ സായിപ്പിനെ ( ETC Faar ) അത്രപെട്ടന്ന് ഒന്നും മറക്കാനാകില്ല. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ അധീനകാലത്ത് മലയോര ജനതയുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ പറ്റി ബോധ്യപ്പെടുത്താനും ശ്രമം നടത്തിയ ബ്രിട്ടീഷുകാരനായിരുന്നു ഫാർ. മലയോരത്തിന്റെ നെടുംതൂണായ പുനലൂർ - വടശേരിക്കര റോഡ് വികസിപ്പിച്ചത് ശ്രീമൂലം പ്രജാസഭയിൽ പ്ലാന്റേഷൻ അസോസിയേഷൻ അംഗമായിരുന്ന ഫാർ സായിപ്പിന്റെ അവശ്യപ്രകാരമായിരുന്നു. നൂറ്റാണ്ടിനു മുൻപ് ലണ്ടനിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സിൽ പ്രിന്റ് ചെയ്ത പുസ്തകങ്ങൾ കോന്നി റിപ്പബ്ലിക്കൻ ഹൈ സ്കൂളിലേക്ക് ഫാർ സായിപ്പ് നൽകിയിരുന്നു. ഫാർ ലൈബ്രറി എന്ന പേരിൽ ഈ പുസ്തകങ്ങൾ ഇന്നും സ്കൂൾ ലൈബ്രറിയിലുണ്ട്. പുസ്തകങ്ങളോടൊപ്പം സായിപ്പ് സംഭാവന ചെയ്ത ക്ലോക്കും സ്കൂളിൽ ഉണ്ടായിരുന്നു. ഇത് കാലപ്പഴക്കത്താൽ നശിച്ചെങ്കിലും പുസ്തകങ്ങൾക്ക് ഇന്നും കേടുപാടുകൾ ഇല്ല. അദ്ദേഹം സംഭാവന ചെയ്ത പുസ്തകങ്ങളിലൂടെയും കല്ലേലി തോട്ടത്തിൽ താമസിച്ചിരുന്ന ബംഗ്ലാവിലൂടെയും ഫാർ സായിപ്പിനെ നാട്ടുകാർ ഓർമ്മിക്കുകയാണ്.
വന്നത് 1920ൽ
ബ്രിട്ടീഷ് ഭരണകാലത്ത് ഹാരിസൺ ആൻഡ് ക്രോസ്ഫീൽഡ് കമ്പനിയുടെ റബർ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ് ട്രസ്റ്റിന്റെ കല്ലേലി തോട്ടത്തിലെ മാനേജരായിരുന്നു ഫാർ സായിപ്പ്. അതിന് മുമ്പ് ശ്രീലങ്കയിലെ വാൾഡിമാർ തേയിലത്തോട്ടത്തിലെ മാനേജരായിരുന്നു. ശ്രീലങ്കയിൽ നിന്ന് 1920 ലാണ് അദ്ദേഹം കോന്നിയിൽ എത്തുന്നത്. ശ്രീമൂലം പ്രജാസഭയിൽ പ്ലാന്റേഷൻ അസോസിയേഷൻ അംഗമായിരുന്ന ഫാർ സായിപ്പ് മലയോരത്ത് റബർ കൃഷിക്ക് തുടക്കമിടുന്നതിലും പ്രധാന പങ്കുവഹിച്ചു. ഗതാഗത സൗകര്യങ്ങൾ പരിമിതമായിരുന്ന കാലത്ത് കല്ലേലിൽ നിന്ന് കുതിരപ്പുറത്ത് കോന്നിയിൽ എത്തി മടങ്ങുന്ന ഫാർ സായിപ്പിന്റെ രൂപം ഇന്നും പഴമക്കാരുടെ മനസിലുണ്ട്.
നാട്ടിൽ ഫാർ സായിപ്പിന്റെ ഫോട്ടോ ലഭ്യമായിരുന്നില്ല. നീണ്ടനാളത്തെ പരിശ്രമത്തിനൊടുവിലാണ് വിദേശത്തുനിന്ന് അദ്ദേഹത്തിന്റെ ഫോട്ടോ കണ്ടെടുക്കാൻ സാധിച്ചത്.
ഡോ: അരുൺ ശശി,
( യു എന്നിൽ ജോലി ചെയ്യുന്ന കല്ലേലി സ്വദേശിയായ ചരിത്ര ഗവേഷകൻ )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |