കൊറ്റൻകുടി പാലത്തിൽ അപകടം പതിവ്, സമീപനപാതകളിൽ നവീകരണമില്ല
മല്ലപ്പള്ളി: പൂവനക്കടവ് - ചെറുകോൽപ്പുഴ റോഡിൽ മല്ലപ്പള്ളി, എഴുമറ്റൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൊറ്റൻകുടി പാലം പുനർനിർമ്മിച്ചെങ്കിലും ഇരുവശങ്ങളിലെയും സമീപന പാതയിൽ അറ്റകുറ്റപണികൾ നടത്താത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. പാലത്തിന്റെ ഇരുവശങ്ങളിൽ കരിങ്കല്ലിൽ നിർമ്മിച്ചിരുന്ന സംരക്ഷണ ഭിത്തികളും പൊളിച്ച് മാറ്റി പൂർണമായി കോൺക്രീറ്റ് ഭിത്തികളോടെ നിർമ്മിച്ച് 2025 ഏപ്രിൽ മാസം ഉപരിതലത്തിലെ കോൺക്രീറ്റിംഗും പൂർത്തിയാക്കിയെങ്കിലും സമീപന പാതയിൽ നവീകരണം നടത്തിയില്ല. ഇവിടെ പാറവേസ്റ്റിട്ടാണ് ഉപരിതലം ഉറപ്പിച്ചാണ് ഗതാഗതത്തിനായി തുറന്നു നൽകിയത്. വേനൽ മഴയ്ക്ക് മുൻപ് തന്നെ ഉപരിതലത്തിലെ പാറ വേസ്റ്റ് ഇളകി മാറിയിരുന്നു.വേനൽ മഴ ശക്തി പ്രാപിച്ചതോടെ ഇവിടെ കുഴികൾ രൂപപ്പെട്ടു. ഇതോടെ ഇരുചക്ര വാഹനയാത്രികരാണ് ഇവിടെ അപകടത്തിൽ പെടുന്നത്. തകർച്ചയിലായ പാലം പൂർണമായി പൊളിച്ച് നീക്കിയാണ് പുതിയ പാലം നിർമ്മിച്ചത്. ആദ്യഘട്ടത്തിലെ പരിശോധനയിൽ ഇരുവശങ്ങളിലേയും ഭിത്തികൾക്ക് ബലക്ഷയമില്ലെന്ന് കണ്ടെത്തുകയും തുടർന്ന് പൊതുമരാമത്ത് വകുപ്പിൽ നിന്നും അനുവധിച്ച 20 ലക്ഷം രൂപയ്ക്കാണ് പാലം നിർമ്മാണം ആരംഭിച്ചത്. മുകൾത്തട്ടിലെ കോൺക്രീറ്റിംഗ് പൊളിച്ചു നീക്കിയതോടെ പാലം പൂർണമായി തകർച്ചയിലാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇരുകരകളിലെയും സംരക്ഷണ ഭിത്തി പൊളിച്ച് നീക്കുകയും പാലം പുനർനിർമ്മിക്കുകയും ചെയ്യുന്ന പ്രവർത്തികൾ നടത്തി. ഇരുവശങ്ങളിലെ കോൺക്രീറ്റ് ഭിത്തികളുടെ നിർമ്മാണവും ഐറിഷിഗും ടാറിംഗുമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്.പൊതുമരാമത്ത് ഫണ്ട് വിനിയോഗിച്ചായിരുന്നു നിർമ്മാണവും, വാഹനം സഞ്ചാരമുള്ള പാതയിലെ പാലത്തിന്റെ നിർമ്മാണം ദ്രുതഗതിയിൽ പൂർത്തീകരിച്ച് ഗതാഗതത്തിന് തുടർന്നു നൽകിയെങ്കിലും സമീപനപാത നവീകരിക്കാത്തതിനാലാണ് അപകടങ്ങൾ പതിവാകുന്നത്. കൂടുതൽ അപകടങ്ങൾ സംഭവിക്കുന്നതിന് മുൻപായി അധികൃതർ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.
.................................................................................................................
വളവ് തിരിഞ്ഞ് കുത്തനെയുള്ള ഇറക്കത്തിന് അവസാന ഭാഗത്തായിട്ടാണ് പാലം.അതുകൊണ്ടുതന്നെ അപരിചിതരായ യാത്രക്കാർ അപകടത്തിൽ പെടാനുള്ള സാദ്ധ്യത ഏറെയാണ്. രണ്ടുമാസത്തിനിടെ ഇവിടെ ആറോളം ഇരുചക്ര വാഹന യാത്രയിലാണ് അപകടത്തിൽപ്പെട്ടത്.
സുരേന്ദ്രൻ
(ടാക്സി ഡ്രൈവർ)
............................................
നിർമ്മാണച്ചെലവ് 20 ലക്ഷം
രണ്ടുമാസത്തിനിടെ 6 അപകടങ്ങൾ