മലയാലപ്പുഴ: 1955കളിൽ കെ.പി.എ.സിയുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകത്തിലൂടെ നൂറിലധികം വേദികളിൽ വേഷമിട്ട നടൻ കെ.എൻ.കരുണാകരൻ നൂറിന്റെ നിറവിൽ. മലയാലപ്പുഴ കാറ്റാടി മുരുപ്പിലെ പുത്തൻപുരയിൽ വീട്ടിൽ പഴയകാല ഓർമ്മകൾക്ക് കൂട്ടിരിക്കുകയാണ് നാട്ടുകാരുടെ കരുണാകരൻ മാഷ്.
കോന്നി ഐരവൺ പി.എസ്.വി.പി.എം ഹൈസ്‌കൂളിലും മൈലപ്ര സീക്രട്ട് ഹാർട്ട് ഹൈസ്‌കൂളിലും ചിത്രകലാ അദ്ധ്യാപകനായിരുന്നു. നാടകത്തിലഭിനയിക്കാൻ സർക്കാരിന്റെ അനുവാദം ആവശ്യമായിരുന്ന കാലത്തായിരുന്നു ഒളിഞ്ഞുള്ള അഭിനയം. സ്‌കൂളിൽ നിന്ന് നേരെ വേദിയിലേക്കും, തിരികെ വീട്ടിൽ വരാതെ സ്‌കൂളിലേക്കും ഇങ്ങനെയായിരുന്നു അക്കാലത്തെ ജീവിതം.
തോപ്പിൽഭാസി, ദേവരാജൻ, ഒ.എൻ.വി, തിരുനെല്ലൂർ കരുണാകരൻ എന്നിവർക്കൊപ്പമുള്ള റിഹേഴ്‌സ് ക്യാമ്പുകളിലെ ഒാർമ്മകൾ
അദ്ദേഹം ഒാർത്തെടുത്തു. കെ.പി.എ.സി.യിൽ ഒരു വേദിക്ക് പത്ത് രൂപയായിരുന്നു പ്രതിഫലം. അന്ന് 9 വയസുള്ള പെൺകുട്ടിയെ നാടകത്തിൽ നൃത്തം ചെയ്യിക്കാനായി കൊണ്ടുവന്നത് കരുണാകരൻ മാഷ് ഓർമ്മിക്കുന്നു. ആ പെൺകുട്ടിയാണ് പിൽക്കാലത്ത് കെ.പി.എ.സി ലളിതയായി പ്രസിദ്ധയായത്.
അയിരൂർ സദാശിവനും കോന്നിയൂർ ഭാസിനുമൊപ്പം ഗംഗാ തീയറ്റേഴ്‌സിന്റെ ജാലകത്തിലെ സൂര്യൻ എന്ന നാടകത്തിൽ കരുണാകരൻ പ്രവർത്തിച്ചിരുന്നു.
നൂറിന്റെ നിറവിലും ചിത്രരചനയിൽ സജീവമാണ്. മരിച്ചു പോയവരുടെ 600ൽപ്പരം എണ്ണഛായ ചിത്രങ്ങൾ വരച്ചിട്ടുണ്ട്. കൂടുതൽ ചിത്രങ്ങൾ വരച്ചത് ശ്രീനാരായണ ഗുരുദേവന്റെയാണ്.
1921ൽ ജനിച്ച കരുണാകരൻ മാഷ് 1978ൽ ജോലിയിൽ നിന്ന് വിരമിച്ചു. പത്തനംതിട്ട സബ്ബ് ട്രഷറയിൽ നേരിട്ടെത്തിയാണ് ഇന്നും പെൻഷൻ വാങ്ങുന്നത്. ഭാര്യ സരോജിനി നേരത്തെ മരിച്ചു. ഒരു മകനും രണ്ട് പെൺമക്കളുമാണുള്ളത്.
നാടകം കളിച്ച ജീവിതം
1936 ലാണ് മാവേലിക്കര രവിവർമ്മ ആർട്‌സ് കോളേജിൽ കരുണാകരൻ ചിത്രകല പഠിക്കാൻ ചേർന്നത്. വണ്ടിക്കൂലിക്ക് പണമില്ലാത്തതിനാൽ മലയാലപ്പുഴയിൽ നിന്ന് മാവേലിക്കര വരെ നടന്നായിരുന്നു യാത്ര. മാവേലിക്കരയിൽ വാടകവീടെടുത്ത് താമസിക്കാൻ പണമില്ലാത്തതിനാൽ ഈഴവ സമുദായത്തിൽ ജനിച്ച കരുണാകരൻ അവിടുത്തെ ഒരു തറവാട്ടിൽ ബ്രാഹ്മണൻ എന്ന വ്യാജേന താമസിച്ചിട്ടുണ്ട്. രാവിലെ കൊറ്റാർകാവിലെ കുളത്തിൽ കുളിക്കുമ്പോൾ ബ്രാഹ്മണർ ചെയ്യുന്ന പൂജകൾ ചെയ്ത് പ്രാർത്ഥിക്കുക പതിവായിരുന്നു. വീട്ടുകാർ അവിടുത്തെ യുവതിയെ
വിവാഹമാലോചിച്ചെങ്കിലും പിൻമാറുകയായിരുന്നു. പിൽക്കാലത്ത് പുതുമന മഹേശ്വരൻ നമ്പൂതിരിയുടെ കീഴിൽ ജ്യോതിഷവും താന്ത്രികവും പഠിച്ച് താന്ത്രികർമ്മങ്ങളും അദ്ദേഹം ചെയ്തു.
മൈലപ്ര സീക്രട്ട് ഹാർട്ട് ഹൈസ്‌കൂളിൽ കവി കടമ്മനിട്ട രാമകൃഷ്ണൻ ഉൾപ്പെടെയുള്ളവർ കരുണാകരൻ മാഷിന്റെ ശിഷ്യൻമാരായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |