പത്തനംതിട്ട : ജില്ലയിൽ ഇന്നലെ ആകെ സ്റ്റോക്ക് ഉണ്ടായിരുന്ന കൊവിഡ് പ്രതിരോധ വാക്സിൻ ആറായിരം മാത്രമായിരുന്നു. പക്ഷേ പതിനായിരകണക്കിന് ആളുകളാണ് കുത്തിവയ്പ് കേന്ദ്രങ്ങളിൽ എത്തിയത്. നേരത്തെ എത്താതിരുന്നവർ കൂട്ടത്തോടെ വരുന്നതാണ് തിരക്കിന് കാരണമെന്ന് അധികൃതർ പറഞ്ഞു. വാക്സിൻ ക്ഷാമം കാരണം ജില്ലയിൽ പലയിടത്തും കുത്തിവയ്പ് മുടങ്ങിയിട്ടുമുണ്ട്. ആശാ വർക്കർമാർ പറയുന്നതനുസരിച്ച് കേന്ദ്രങ്ങളിലെത്തി ടോക്കൺ ലഭിക്കുന്നവർക്കാണ് വാക്സിൻ നൽകുന്നത്.
നിയന്ത്രണാതീതമായ കൊവിഡ് വ്യാപനം ആരോഗ്യ വകുപ്പിനെ ആശങ്കയിലാഴ്ത്തുകയാണ്. ദിവസവും നൂറും ഇരുന്നൂറും കേസുകൾ വർദ്ധിക്കുമ്പോൾ ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് ജില്ലയിലുണ്ടോയെന്ന സംശയവും ബലപ്പെടുന്നു. മുമ്പ് നൂറ് കേസുകൾ പോസിറ്റീവ് ആയാൽ അമ്പത് കേസാകും അടുത്ത ദിവസം. പക്ഷേ നിലവിൽ നാനൂറും അഞ്ഞൂറും കേസുകൾ ദിവസവും റിപ്പോർട്ട് ചെയ്യുന്നു. രോഗ ലക്ഷണങ്ങളും വേഗത്തിലാണ്. ശ്വാസംമുട്ടലും രുചി തിരിച്ചറിയാത്തതുമെല്ലാം വേഗത്തിലാകുന്നു. പെട്ടന്ന് രോഗ ലക്ഷണങ്ങൾ കാണിച്ച് അവശരാവുകയാണ് ഇപ്പോൾ. എന്നാൽ യു.കെ, ബ്രസീൽ, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്ന് ജില്ലയിലേക്ക് എത്തിയവരുടെ സാമ്പിളുകൾ പരിശോധിച്ചപ്പോൾ ജനിതകമാറ്റം സംഭവിച്ച കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്നാണ് കണ്ടെത്തിയത്. ബാക്കി സ്ഥലങ്ങളിൽ നിന്നെത്തുന്നവരെ പരിശോധിക്കാൻ സർക്കാർ നിർദേശം നൽകിയിട്ടില്ല. അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരിലും ജനിതക മാറ്റം സംഭവിച്ച കൊവിഡ് പരിശോധിക്കാൻ അനുമതിയില്ല.
കൊവിഡ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത് മല്ലപ്പള്ളി താലൂക്കിലാണ്. ദിവസവും അമ്പത് മുതൽ കേസുകൾ ഇവിടെ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
-------------------
വാക്സിൻ സ്വീകരിച്ച 60 പേർക്ക് കൊവിഡ്
ജില്ലയിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച 60 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 31 ആരോഗ്യ പ്രവർത്തകരുണ്ട്. പൊലീസ്, റവന്യൂ ഉദ്യോഗസ്ഥർ, തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് മുന്നോടിയായി വാക്സിൻ എടുത്തവർ, ജില്ലയ്ക്ക് പുറമേ നിന്നു വാക്സിൻ സ്വീകരിച്ചെത്തിയവർ എന്നിവരിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.ഇവരിൽ ഒരാളെ മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മറ്റുള്ളവരെ വീടുകളിൽ നിരീക്ഷണത്തിലാക്കി.
കൊവിഡ് രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കുന്നവരിൽ പൂർണമായി രോഗത്തിൽ നിന്നുള്ള സംരക്ഷണം ഉറപ്പാക്കാനാകില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. 70 ശതമാനം ആളുകളിലും രോഗം വരില്ലെന്നാണ് കരുതുന്നത്. രോഗം വന്നാലും ഗുരുതരാവസ്ഥ കുറഞ്ഞിരിക്കും. കൊവിഡ് മരണം പൂർണമായി ഒഴിവാക്കാനാകുമെന്നും കരുതുന്നു.
ജില്ലയിൽ രണ്ടാംതരംഗത്തിൽ രോഗികളാകുന്നവരിൽ ഏറെയും 45 വയസിനു താഴെയുള്ളവരാണ്. വാക്സിൻ സ്വീകരിക്കാത്തവരാണ് ഇവർ. ഇവരിൽ പലരുടെയും രോഗം മൂർച്ഛിക്കുന്നതും കണ്ടുവരുന്നു. കൊവിഡ് പോസിറ്റീവായതിനു പിന്നാലെ ന്യൂമോണിയ ബാധിക്കുന്നതും ഇതര രോഗങ്ങൾ ഉള്ളവരിൽ അസ്വസ്ഥതകൾ കൂടുന്നതും കണ്ടുവരുന്നു.
ഇന്നലെ 821 പേർക്ക് കൊവിഡ്
പത്തനംതിട്ട: ജില്ലയിൽ ഇന്നലെ 821 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.മൂന്നു പേർ വിദേശത്ത് നിന്ന് വന്നവരും, 52 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. 766 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
രോഗ വ്യാപനത്തിന് വേഗത കൂടുന്നുണ്ട് ശ്വാസം മുട്ടലും മറ്റും പെട്ടന്നാണ് ഉണ്ടാകുന്നത്. അത് അപകടകരമായ സാഹചര്യമാണ് .
"ഡോ.എ.എൽ ഷീജ(ഡി.എം.ഒ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |