പത്തനംതിട്ട: ജില്ലാ ആസ്ഥാനമായ പത്തനംതിട്ട നഗര ഹൃദയത്തിലൂടെ നടന്നുപോകുന്നത് ഒട്ടും സുരക്ഷിതമല്ലാതായി. കാൽനടക്കാരെ വീഴ്ത്താൻ കെണികൾ പലവിധമാണ്. വായ തുറന്നിരിക്കുന്ന ഒാടകൾ, പിളർന്ന് വീഴാറായ സ്ളാബുകൾ, നടപ്പാതയിലേക്ക് കൂർത്തിരിക്കുന്ന ഇരുമ്പ് കമ്പികൾ, നടപ്പാതയിൽ നിറുത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ നിന്ന് ഒഴിഞ്ഞ് റോഡിലേക്ക് ഇറങ്ങി നടക്കുന്നവരെ കാത്തിരിക്കുന്ന അപകടങ്ങൾ, റോഡിലെ കുഴികൾ....ഇങ്ങനെ മിക്കയിടത്തും ദുരന്തങ്ങൾ പതിയിരിക്കുന്നു.
നടപ്പാതകളിൽ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് പൊതുമരാമത്ത് അധികൃതരും തെരുവ് വിളക്കുകൾ പ്രവർത്തന ക്ഷമമാക്കേണ്ടത് നഗരസഭയുമാണ്. അപകടമുണ്ടായാലും അനങ്ങാപ്പാറ നയത്തിലാണ് ഇരു വിഭാഗവും
കളക്ടറേറ്റ് മുതൽ ഗാന്ധി സ്ക്വയർ വരെ
പത്തനംതിട്ട കളക്ടറേറ്റ്പടി മുതൽ സെന്റർ ജംഗ്ഷനിലെ ഗാന്ധി സ്ക്വയർ വരെ അപകടക്കെണികൾ പലതുണ്ട്. ജനറൽ ആശുപത്രി ജംഗ്ഷന് എതിർഭാഗത്തെ നടപ്പാതയിൽ നടന്നുപോകുന്നവരുടെ ദേഹത്ത് തുളച്ചുകയറാൻ പാകത്തിൽ കൂർത്ത ഇരുമ്പ് കമ്പി. സമീപത്തെ കട പൊളിച്ചപ്പോൾ ബാക്കിയായ കമ്പിയാണ് നടപ്പാതയോടു ചേർന്നുള്ള മതിലിൽ ചാരിവച്ചിരിക്കുന്നത്. സൂക്ഷിച്ചു നടന്നില്ലെങ്കിൽ കമ്പിയുടെ കൂർത്ത ഭാഗം ദേഹത്ത് തുളച്ചുകയറും. സെന്റർ ജംഗ്ഷൻ ഭാഗത്തേക്ക് നടന്നാൽ ഒാടയ്ക്ക് മുകളിലെ സ്ളാബ് പിളർന്നതു കാണാം. ചവിട്ടിപ്പോകുമ്പോൾ കുലുങ്ങുന്ന സ്ളാബ് ഏതു നിമിഷവും ആളുകളെ ഒാടയിൽ വീഴ്ത്തും.
പഴയ സ്വകാര്യ ബസ് സ്റ്റാൻഡിലേക്ക് തിരിയുന്ന മൂലയിലാണ് മറ്റൊരു കെണി. പൊതുമരാമത്ത് സ്ഥാപിച്ച സ്ളാബിന്റെ ഒരു ഭാഗം ഒാടയിലേക്ക് മൂക്കുകുത്തി കിടക്കുന്നു. ശ്രദ്ധിച്ചില്ലെങ്കിൽ കാൽ സ്ളാബിന്റെ വിടവിലൂടെ ഒാടയിലേക്ക് താഴും.
സെന്റർ ജംഗ്ഷനിൽ ഗാന്ധി പ്രതിമയ്ക്ക് മുന്നിലെ ഒാട വായ പിളർന്ന് ആളെ വീഴ്ത്തുന്ന സ്ഥിതിയിലാണ്. ഇവിടെ കാൽനട യാത്രക്കാർ സ്ഥിരമായി അപകടത്തിൽപ്പെടുന്നത് കണ്ട് സമീപത്തെ കടയിലുള്ളവർ മുന്നറിയിപ്പിന് പഴയ പൈപ്പ് സ്റ്റാൻഡ് വച്ചിട്ടുണ്ട്.
സ്റ്റേഡിയം മുതൽ സെന്റ്പീറ്റേഴ്സ് വരെ
സ്റ്റേഡിയം ജംഗ്ഷനിൽ നിന്ന് സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലേക്ക് രാത്രി നടപ്പ് ഭയാനകമാണ്. തെരുവ് വിളക്കുകൾ പ്രകാശിക്കാതായിട്ട് മാസങ്ങളായി. വെളിച്ചമില്ലാതെ നടന്നു പോകുന്നവർക്ക് ഇഴജീവികളുടെ ഭീഷണിയുണ്ട്. ഇൗ ഭാഗത്ത് തട്ടുകടകളും മീൻകടകളും പ്രവർത്തിക്കുന്നതിനാൽ വാഹനങ്ങൾ റോഡരികിലാണ് നിറുത്തിയിടുന്നത്. കടകളിൽ നിന്നുള്ള മാലിന്യം റോഡരികിൽ തള്ളുന്നതിനാൽ തെരുവ് നായകളും വിഹരിക്കുന്നു.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |