പത്തനംതിട്ട : കൊവിഡിന്റെ രണ്ടാംവരവ് അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ, കൊവിഡ് പ്രോട്ടോകോൾ നിബന്ധനകളെപ്പറ്റി ജനങ്ങളെ ബോധവൽക്കരിച്ചും, ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചും പൊലീസ്. 20ന് തുടങ്ങിയ ബോധവൽക്കരണ കാമ്പയിൻ ഇന്നലെയും തുടർന്നു. അഡിഷണൽ എസ് .പി ആർ.രാജന്റെ നേതൃത്വത്തിൽ ഡിവൈ.എസ്.പിമാർ, പൊലീസ് ഇൻസ്‌പെക്ടർമാർ, എസ്.ഐമാർ തുടങ്ങി പൊലീസ് സ്റ്റേഷനുകളിലെയും, വിവിധ യൂണിറ്റുകളിലെയും ഭൂരിപക്ഷം ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയാണ് പ്രവർത്തനം നടത്തുന്നതെന്ന് ജില്ലാ പൊലീസ് മേധാവി ആർ. നിശാന്തിനി അറിയിച്ചു.
ജില്ലയിലെ പൊലീസിനെ പൂർണമായും പ്രയോജനപ്പെടുത്തി ഡ്യൂട്ടികൾ തുടരും. തുടർന്നുവരുന്ന രാത്രികാല നിയന്ത്രണം കർശനമായി നടപ്പാക്കുന്നതിന് പൊലീസ് പരിശോധന ഊർജിതമാക്കി. രാത്രി ഒൻപതു മുതൽ രാവിലെ അഞ്ചു വരെ അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ആരും പുറത്തിറങ്ങരുത്. മരുന്ന്, പാൽ തുടങ്ങിയ അവശ്യസാധനങ്ങൾ വാങ്ങാനും, നോമ്പുതുറയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും ഇളവുണ്ട്. അവശ്യസേവനങ്ങൾക്ക് തടസമുണ്ടാവില്ല. സമയപരിധിക്കു ശേഷം തുറന്ന് വയ്ക്കുന്ന കടകൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും, അനാവശ്യമായി കറങ്ങിനടക്കുന്നവർക്കും എതിരെ കർശന നടപടിയുണ്ടാകും.
ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിലെ പ്രധാന സ്ഥലങ്ങളിൽ, തിരക്കേറിയ സമയങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർ ആളുകളെ ബോധവൽക്കരിക്കുന്ന പ്രവർത്തനങ്ങളിൽ പങ്കെടുത്തുവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |