കോഴഞ്ചേരി : കൊവിഡ് വ്യാപന തീവ്രത വർദ്ധിക്കുന്നതിനിടയിലും വാക്സിൻ സ്വീകരിക്കുന്നതിനുള്ള രജിസ്ട്രേഷൻ വൈകുന്നതായി പരാതി. ഓൺലൈൻ ബുക്കിംഗ് നടത്താനാവാതെ സാധാരണക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടിന് ഇന്നലെയും കുറവൊന്നുമുണ്ടായില്ല. വെബ്സൈറ്റിൽ ബുക്കിംഗിന് ശ്രമിക്കുമ്പോൾ വാക്സിൻ സ്വീകരിക്കേണ്ട തീയതിയും കേന്ദ്രവും കാണാനാകുന്നില്ലെന്നാണ് ആക്ഷേപം. രണ്ടാം ഡോസ് എടുക്കേണ്ടവരും പുതുതായി രജിസ്റ്റർ ചെയ്യാൻ ശ്രമിക്കുന്നവരുമാണ് ബുദ്ധിമുട്ടുന്നത്. അഥവാ ബുക്കിംഗ് ലഭിക്കുന്നവർക്ക് കിട്ടുന്നത് ദൂരെയുള്ള വാക്സിനേഷൻ കേന്ദ്രങ്ങളും. പ്രായാധിക്യമേറിയവരും മക്കളോ സഹായികളോ ഇല്ലാത്തവരും ഇതുമൂലം കഷ്ടപ്പെടുകയാണ്. വാഹനം പിടിച്ച് കേന്ദ്രത്തിലെത്തിയാൽ വാക്സിൻ ലഭിക്കുമെന്നും ഉറപ്പില്ല. പലരുടെയും ബുക്കിംഗ് തനിയെ റദ്ദാകുന്നതായും പരാതിയുണ്ട്. വീണ്ടും ബുക്ക് ചെയ്യാനുള്ള സന്ദേശമാണ് ലഭിക്കുന്നത്.
പ്രശ്നം വാക്സിൻ ക്ഷാമം
ഓരോ കേന്ദ്രങ്ങളിലും പരിമിതമായ അളവിലുള്ള വാക്സിൻ മാത്രമെ സ്റ്റോക്ക് ഉള്ളുവെന്നും അതാണ് വേഗം തന്നെ ബുക്കിംഗ് പൂർണമാകാൻ കാരണമെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
തടസം കേരളത്തിൽ മാത്രം
കൊവിഡ് വാക്സിന് വേണ്ടി രജിസ്റ്റർ ചെയ്യുന്നതിന് തടസം നേരിടുന്നത് കേരളത്തിൽ മാത്രമെന്ന് വെബ് സൈറ്റ് പരിശോധിക്കുമ്പോൾ വ്യക്തം. പോർട്ടലിൽ മറ്റ് ഏത് സംസ്ഥാനം തിരഞ്ഞെടുത്താലും നൂറുകണക്കിന് കേന്ദ്രങ്ങളും സ്ലോട്ടും കാണാം. എന്നാൽ കേരളത്തിൽ മിക്ക സമയവും സ്ലോട്ട് ലഭിക്കാറില്ല. ബുക്കിംഗ് ആരംഭിക്കുന്ന സമയം മുൻകൂറായി അറിയിക്കാത്തതു കാരണം പല പ്രാവശ്യം ശ്രമിച്ചാലും സ്ലോട്ട് ലഭിക്കാത്തവരാണ് ഏറെയും. സ്പോട്ട് രജിസ്ട്രേഷൻ നിറുത്തലാക്കിയതും മൊബൈലിൽ സാങ്കേതികവിദ്യ വശമില്ലാത്തവരുമാണ് ഇപ്പോൾ വാക്സിനേഷൻ ലഭ്യമാകാതെ വെട്ടിലായിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |