പത്തനംതിട്ട: ജില്ലയിൽ നിലവിൽ ഒാക്സിജൻ ക്ഷാമമില്ലെന്ന് ആരോഗ്യ വകുപ്പ്. ജനറൽ ആശുപത്രിയിൽ ഇന്നലെയുണ്ടായത് താൽക്കാലിക പ്രതിസന്ധിയാണെന്ന് അധികൃതർ പറയുന്നു. കരുതൽ ശേഖരം ഉണ്ടായിരുന്നില്ല. നിലവിൽ ഒൻപത് സിലിണ്ടറുകളുണ്ട്. കഴിഞ്ഞ ദിവസം രോഗികളുടെ എണ്ണം കൂടിയതിനെ തുടർന്ന് അടിയന്തര സാഹചര്യം ഉണ്ടായപ്പോൾ സ്വകാര്യ ആശുപത്രിയിൽ നിന്ന് ആറെണ്ണം എടുക്കുകയായിരുന്നു. അത്യാവശ്യം വരുമ്പോൾ ജനറൽ ആശുപത്രിയിൽ നിന്ന് സ്വാകാര്യ ആശുപത്രികൾക്കും തിരിച്ചും ഒാക്സിജൻ സിലിണ്ടറുകൾ നൽകാറുണ്ട്. ജില്ലാ ആശുപത്രിയിൽ നിന്ന് പുതിയ സിലിണ്ടറുകൾ എത്തിച്ച് കുറവ് പരിഹരിച്ചു. ജില്ലയിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിലായി 450 ഒാക്സിജൻ സിലിണ്ടറുകൾ സ്റ്റോക്കുണ്ട്. നിലവിൽ ഒാക്സിജൻ കിടക്കകളിലുള്ളത് 58 രോഗികളാണ്. കൊവിഡ് രണ്ടാം വ്യാപനത്തോടെ ഒാക്സിജൻ ഉപയോഗിക്കുന്ന രോഗികളുടെ എണ്ണം നാലിരട്ടിയായി.
നിലവിലുള്ളത് 450 ഒാക്സിജൻ സിലിണ്ടറുകൾ
ഒക്സിജൻ കിടക്കയിലുള്ളത് 58 രോഗികൾ
വാക്സിൻ പിന്നെയും തീർന്നു, വരാൻ വൈകും
ജില്ലയിൽ കൊവിഡ് വാക്സിൻ തീർന്നു. ഇന്നലെ എത്തിയ 10000 ഡോസ് വാക്സിൻ കുത്തിവച്ചു. ഇനി രണ്ട് ദിവസത്തിന് ശേഷമേ ജില്ലയിൽ വാക്സിൻ എത്തൂവെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. 20000 ഡോസ് കൂടി രണ്ടു ദിവസത്തിനുള്ളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 45 വയസിന് മുകളിലുള്ള ജില്ലയിലെ 47 ശതമാനം ആളുകളിൽ ഒന്നാം ഡോസ് വാക്സിൻ കുത്തിവച്ചിട്ടുണ്ട്.
'' നിലവിൽ ഒാക്സിജൻ പ്രതിസന്ധിയില്ല. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ സ്റ്റോക്കുണ്ട്. ഒാക്സിജൻ കിടക്കകളിലുള്ള രോഗികളുടെ എണ്ണം നാലിരട്ടിയായി വർദ്ധിച്ചിട്ടുണ്ട്.
ഡോ. എബി സുഷൻ,
ദേശീയ ആരോഗ്യ മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |