പത്തനംതിട്ട: ജില്ലയിലെ ഇതരസംസ്ഥാന തൊഴിലാളികൾക്ക് കൊവിഡ് വാക്സിൻ നൽകാൻ നടപടിയെടുക്കും. 45 വയസിന് മുകളിലുള്ള അതിഥി തൊഴിലാളികൾക്ക് കൊവിഡ് വാക്സിൻ നൽകാൻ ജില്ലാ മെഡിക്കൽ ഓഫീസറുടെയും തൊഴിൽ വകുപ്പിന്റെയും നേതൃത്വത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. കളക്ടർക്കൊപ്പം ജില്ലാ പൊലീസ് മേധാവി ആർ. നിശാന്തിനിയും ലേബർ ക്യാമ്പുകൾ സന്ദർശിച്ചു.
കൊവിഡ് പോസിറ്റീവാകുന്ന അതിഥി തൊഴിലാളികളെ പ്രത്യേക ഡൊമിസിലിയറി കെയർ സെന്ററുകളിലേക്കും സി.എഫ്.എൽ.ടി.സികളിലേക്കും മാറ്റും. ഇതുമൂലം ഇവർക്കിടയിൽ രോഗവ്യാപനം ഇല്ലാതാക്കാൻ സാധിക്കും. ലേബർ വകുപ്പ് ജില്ലയിലെ അതിഥി തൊഴിലാളികളുടെ പൂർണ വിവരം ശേഖരിക്കുന്നുണ്ട്. തഹസിൽദാർമാരും പൊലീസ് ഉദ്യോഗസ്ഥരും അതിഥി തൊഴിലാളികളുടെ ക്യാമ്പ് സന്ദർശിക്കണമെന്നു നിർദേശം നൽകിയതായി ജില്ലാ കളക്ടർ പറഞ്ഞു.
പത്തനംതിട്ട കണ്ണങ്കര, വലഞ്ചുഴി മേഖലയിലെ തൊഴിലാളി ക്യാമ്പുകളാണ് കളക്ടറും എസ്.പിയും സന്ദർശിച്ചത്. പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡ്, സെൻട്രൽ ജംഗ്ഷൻ എന്നിവിടങ്ങളിൽ ജോലിക്കായി എത്തിയ തൊഴിലാളികളുമായും സ്ഥിതിഗതികൾ സംസാരിച്ചു.
അതിഥി തൊഴിലാളികൾക്കിടയിൽ കൊവിഡ് പ്രതിരോധ ബോധവൽക്കരണത്തിനായി ഹിന്ദി, ബംഗാളി ഭാഷകളിൽ ലഘുലേഖ തയ്യാറാക്കി ഉടൻ വിതരണം ചെയ്യും. ജില്ലാ ലേബർ ഓഫീസർ പി.ദീപ, അസിസ്റ്റന്റ് ലേബർ ഓഫീസർ ജി.സുരേഷ്, പത്തനംതിട്ട ഡിവൈ.എസ്.പി പ്രദീപ്കുമാർ, ലേബർ വകുപ്പ് ജൂനിയർ സൂപ്രണ്ട് ബിജുരാജ് തുടങ്ങിയവർ സന്ദർശകസംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |