പത്തനംതിട്ട: ആകാശത്ത് അഞ്ച് ചുവന്ന നക്ഷത്രങ്ങൾ. ഭൂമിയിൽ അലകളായി രക്തപതാകകൾ. ജനാധിപത്യത്തിന്റെ പാതകളിലാകെ ചുവന്ന പൂക്കൾ...... അതെ, ജില്ല വീണ്ടും ചുവന്നു. ഇടത് സർക്കാരിന്റെ വികസനത്തിനും ജനക്ഷേമ പ്രവർത്തനങ്ങൾക്കും മലയോര നാട് ഒന്നാകെ കയ്യടിച്ചു. ഭരണത്തുടർച്ചയ്ക്ക് നാടിന്റെ 'ലൈക്ക് '. ക്യാപ്റ്റൻ പിണറായിക്ക് പിന്നിൽ ചുവപ്പ് സോനാംഗങ്ങളായി ജില്ലയിൽ നിന്ന് അഞ്ച് പേരും. ചെങ്കോട്ടയെന്ന് കവാടനാമം ഒന്നു കൂടി നാം പുതുക്കിയെഴുതി.
കോന്നിയുടെ മണ്ണിലൂടെ കെ.യു.ജനീഷ് കുമാറിന്റെ വിജയരഥം വീണ്ടും പായുന്നു. പ്രളയം തകർത്തെറിഞ്ഞ പൈതൃക ഭൂമിയുടെ വികസനത്തിന് വീണ്ടും വീണയുടെ ശബ്ദം മുഴങ്ങും. അടൂർ ചിറ്റയം ഗോപകുമാറിന് ഹാട്രിക് സമ്മാനിച്ചു. തിരുവല്ല തുടർച്ചയായി അഞ്ചാം തവണയും മാത്യു ടി. തോമസിൽ വിശ്വാസമർപ്പിച്ചു. റാന്നിയെ ഇനി പുതുമുഖം പ്രമോദ് നാരായണൻ നയിക്കും.
നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തിൽ 2011ലാണ് ജില്ലയിൽ ഇടതുതേരോട്ടം തുടങ്ങിയത്. അഞ്ചിൽ മൂന്ന് സീറ്റുകളും പിടിച്ചെടുത്തു. 2016ൽ സീറ്റ് നില നാലാക്കി. 2019 കോന്നി ഉപതിരഞ്ഞെടുപ്പിലും വിജയിച്ച് പൂർണ മേധാവിത്വം നേടി. ഇത്തവണയും ഇടത് തരംഗത്തിൽ അഞ്ചും നിലനിറുത്തി.
ആറൻമുളയിൽ ഭൂരിപക്ഷം ഇരട്ടിപ്പിച്ച് വീണ.
കോന്നിയിൽ വീണ്ടും തിളങ്ങി ജനീഷ് കുമാർ.
അടൂരിൽ ഹാട്രിക് വിജയം നേടി ചിറ്റയം.
തിരുവല്ലയിൽ തുടരെ നാലാംതവണയും മാത്യു ടി.
റാന്നിയിൽ പൊരുതിക്കയറി പ്രമോദ്.
വിശ്വാസം പറഞ്ഞതും വിശ്വസിക്കാതെ വോട്ടർമാർ
പത്തനംതിട്ട : ശബരിമലയും വിശ്വാസവും ചർച്ചയായ ഒരു തിരഞ്ഞെടുപ്പ് കൂടി കടന്നു പോകുമ്പോൾ നേട്ടം ഇടതുപക്ഷത്തിന് മാത്രം . ബി.ജെ.പിയും കോൺഗ്രസും തുടക്കം മുതൽ ഉന്നയിച്ചിരുന്നത് തിരഞ്ഞെടുപ്പിലെ വിജയം വിശ്വാസികൾ തീരുമാനിക്കട്ടെയെന്നായിരുന്നു. അത് ശരിയാണെങ്കിൽ വിശ്വാസികൾ തുണച്ചില്ലെന്ന് നിസംശയം പറയാം. ശബരിമല ഉൾപ്പെടുന്ന ജില്ലയിൽ തിരഞ്ഞെടുപ്പിലെ സർക്കാരിനെതിരെയുള്ള പ്രധാന ആരോപണമായിരുന്നു ശബരിമല വിഷയം. സംസ്ഥാന ബി.ജെ.പി അദ്ധ്യക്ഷൻ കെ.സുരേന്ദ്രനടക്കമുള്ളവർ ആചാര സംരക്ഷണത്തിനായി ഒത്തുചേരുകയും അറസ്റ്റിലാവുകയും ചെയ്തു. തുടർന്ന് നടന്ന കോന്നി ഉപതിരഞ്ഞെടുപ്പിൽ ജയിക്കാനായില്ലെങ്കിലും സുരേന്ദ്രൻ കൂടുതൽ വോട്ടുനേടിയിരുന്നു. എന്നാൽ ഇത്തവണ വലിയ പരാജയമാണ് കെ. സുരേന്ദ്രന് ഏറ്റുവാങ്ങേണ്ടി വന്നത്. പ്രധാന മന്ത്രി നരേന്ദ്രമോദിയടക്കം ജില്ലയിലെത്തി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശരണം വിളിച്ചു. രാഹുൽ ഗാന്ധി എം.പിയടക്കമുള്ള നേതാക്കൾ യു.ഡി.എഫ് പ്രചാരണത്തിലും സജീവമായിരുന്നു. എന്നാൽ അതൊന്നും അനുകൂല കാറ്റ് വീശാൻ കാരണമായില്ല. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിലെ സൂചനകൾ നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചെന്ന് ചുരുക്കം. ജില്ലയിൽ അഞ്ച് മണ്ഡലത്തിലും എൽ.ഡി.എഫ് മേൽക്കൈ നേടി. പ്രളയവും ശബരിമലയും കൊവിഡും തുടങ്ങി ഏറ്റവും അധികം പ്രതിസന്ധിയിലാക്കിയ അഞ്ച് വർഷങ്ങൾക്ക് ശേഷവും ജില്ല സർക്കാരിനൊപ്പമാണ്. വിശ്വാസത്തേക്കാളുപരി വികസനമാണ് പ്രധാനമെന്ന് ജനങ്ങൾ വിധിയെഴുതിയ തിരഞ്ഞെടുപ്പ് വിജയം കൂടിയാണിത്. .
ആറന്മുള എന്ന വലിയ പൈതൃക ഗ്രാമത്തിന്റെ വിജയമാണിത്. രാഷ്ട്രീയം മറന്ന് സ്നേഹിച്ച അമ്മമാർ, വീട്ടമ്മമാർ, യുവജനത, തൊഴിലാളികൾ, മുതിർന്നവർ എല്ലാവരോടുമുള്ള കടപ്പാട് ഏറെയാണ്.
വീണാജോർജ്
വികസന പ്രവർത്തനങ്ങളും ക്ഷേമകാര്യങ്ങളുമെല്ലാം പിണറായി സർക്കാരിന്റെ വലിയ വിജയത്തിന് തുണയായി. വികസന നേട്ടങ്ങൾ ജനങ്ങൾ അംഗീകരിച്ചതിന്റെ തെളിവാണ് തിരുവല്ലയിലെ വിജയം.
മാത്യു ടി തോമസ്
കോന്നിയെ വികസന കുതിപ്പിലേക്ക് നയിക്കാൻ നടത്തിയ പരിശ്രമങ്ങൾക്ക് ജനങ്ങൾ നല്കിയ അംഗീകാരമാണ് ഈ വിജയം.ജനങ്ങൾക്കു വേണ്ടി തുടർന്നും പ്രവർത്തിക്കും.കോന്നിയെ വികസന നേട്ടങ്ങളിലൂടെ മുന്നോട്ട് നയിക്കും.
കെ.യു.ജനീഷ് കുമാർ
എൽ. ഡി. എഫ് സർക്കാർ നടപ്പാക്കിയ ജനക്ഷേമകരവും വികസനോന്മുഖവുമായ പ്രവർത്തനത്തിന് ലഭിച്ച അംഗീകാരമാണ് ഇൗ വൻവിജയം. 10 വർഷം എനിക്ക് നൽകിയ സ്നേഹവും പിന്തുണയും തുടർന്നും ഉണ്ടാകണം .
ചിറ്റയം ഗോപകുമാർ
എൽ.ഡി.എഫിന് തുടർച്ചയായി ആറാം തവണയും വിജയം സമ്മാനിച്ച റാന്നിയിലെ വോട്ടർമാർക്ക് നന്ദി. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ തുടരും
പ്രമോദ് നാരായൺ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |